ഇസ്രായേലുമായുള്ള കരാറുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കണമെന്ന് സ്‌പെയിന്‍; സ്‌പെയിനിനെ ഗസ്സ സമിതിയില്‍ നിന്ന് പുറത്താക്കി ഇസ്രായേല്‍
ഇസ്രായേലിനെതിരെ നയതന്ത്ര യുദ്ധം ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും അതിൻ്റെ വില നല്‍കേണ്ടിവരുമെന്ന് നെതന്യാഹുവിൻ്റെ ഭീഷണി
തെല്‍ അവിവ്: ഇസ്രായേലുമായുള്ള മുഴുവന്‍ വാണിജ്യ കരാറുകളും യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടതിന് പിന്നാലെ സ്‌പെയിനിനെ ഗസ്സയിലെ വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള സഹകരണ സമിതിയില്‍ നിന്ന് പുറത്താക്കി ഇസ്രായേല്‍. തങ്ങളെ ആക്രമിക്കുന്നവര്‍ക്ക് മുന്നില്‍ നിശബ്ദരായിരിക്കില്ല എന്ന് പറഞ്ഞാണ് സ്‌പെയിനിനെ പുറത്താക്കിയ നടപടി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്.
'രാജ്യത്തിന്റെ ഹീറോകളായ ഐഡിഎഫ് അംഗങ്ങളെ സ്‌പെയിന്‍ അപമാനിച്ചിരിക്കുന്നു. സ്‌പെയിന്‍ നിരന്തരം ഇസ്രായേലിനെതിരെ നിലകൊള്ളുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇസ്രായേലിനെതിരെ നയതന്ത്ര യുദ്ധം ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും അതിന്റെ വില നല്‍കേണ്ടിവരും' -നെതന്യാഹു പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായേലിനെതിരെ തുടക്കം മുതല്‍ നിലപാട് സ്വീകരിച്ച രാജ്യമാണ് സ്‌പെയിന്‍. ഇറാന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് സ്‌പെയിന്‍ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ നീക്കങ്ങളെ 'അവിവേകവും നിയമവിരുദ്ധവുമയ യുദ്ധം' എന്നാണ് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിശേഷിപ്പിച്ചത്. ഇറാനിലെ ജനങ്ങളുടെ ജീവനോടും അന്താരാഷ്ട്ര നിയമങ്ങളോടും നെതന്യാഹു കാണിക്കുന്ന അവഹേളനം സഹിക്കാവുന്നതിലപ്പുറമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലെബനാനില്‍ തുടരുന്ന ആക്രമണവുമായി ബന്ധപ്പെട്ട് സ്‌പെയിന്‍ മഡ്രിഡിലെ ഇസ്രായേല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയിരുന്നു.