ഡോളര്‍ വേണ്ട, ഹോര്‍മുസ് കപ്പല്‍ പാത കടക്കാനുള്ള ചുങ്കം ഇറാന്‍ റിയാലില്‍ ഈടാക്കും
ഡോളര്‍ വിധേയത്വം ഒഴിവാക്കാനുള്ള നീക്കത്തിൻ്റെ ഭാഗം കൂടിയാണ് ഇറാൻ്റെ പ്രഖ്യാപനം
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കപ്പലുകളില്‍ നിന്ന് ചുങ്കം തങ്ങളുടെ കറന്‍സിയായ റിയാലില്‍ ഈടാക്കാന്‍ ഇറാന്റെ നീക്കം. മുംബൈ ഇറാന്‍ കോണ്‍സുലേറ്റാണ് പാര്‍ലമെന്റ് നാഷനല്‍ സെക്യൂരിറ്റി കമീഷനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിച്ചത്. ഡോളര്‍ വിധേയത്വം ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് ഇറാന്റെ നീക്കം.
കപ്പല്‍ പാത കടക്കാനുള്ള ചുങ്കം ഇറാന്‍ റിയാലില്‍ ഈടാക്കുന്നത് യുഎസ് ഡോളറിന് തിരിച്ചടിയായേക്കും. അന്താരാഷ്ട്ര കപ്പല്‍ക്കമ്പനികള്‍ക്ക് ഡോളര്‍ അധിഷ്ഠിത ഇടപാടുകള്‍ക്ക് ഇത് വെല്ലുവിളി സൃഷ്ടിക്കും. ഇറാന്‍ റിയാലിന്റെ ആവശ്യകത വര്‍ധിക്കുന്നതോടെ ഇറാന്റെ സാമ്പത്തിക മേഖലക്കും മെച്ചമുണ്ടാകും.
ലോകത്തിലെ മൊത്തം ക്രൂഡ് ഓയില്‍ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത് ഇറാന്‍ മുന്നോട്ടുവെച്ച പത്തിന സമാധാന പദ്ധതിയില്‍ പറയുന്ന കാര്യമാണ്. കപ്പലുകളില്‍ നിന്ന് ചുങ്കമായി വാങ്ങുന്ന തുക ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളില്‍ ഇറാന്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.