'ഫലസ്തീൻ രാഷ്ട്രത്തിന് എതിരല്ല, പക്ഷേ സുരക്ഷാ നിയന്ത്രണം ഇസ്രായേലിന് വേണം'; നെതന്യാഹു
ഗസ്സക്കാരെ സ്വീകരിക്കാൻ തയ്യാറായ രാജ്യങ്ങളെ കണ്ടെത്തുന്നുവെന്ന് ട്രംപും നെതന്യാഹുവും
വാഷിങ്ടണ്‍:വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയില്‍ വെടിനിർത്തലും യുദ്ധാനന്തര ഗസ്സയും ചർച്ചയായി. ഗസ്സക്കാരെ സ്വീകരിക്കാൻ തയ്യാറായ രാജ്യങ്ങളെ കണ്ടെത്തുന്നുവെന്ന് ട്രംപും നെതന്യാഹുവും പ്രഖ്യാപിച്ചു.ഗസ്സക്കാരെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയിറക്കാനുള്ള നിര്‍ദേശം നെതന്യാഹു മുന്നോട്ട് വെച്ചിരുന്നു. ഇതിനായി അയല്‍രാജ്യങ്ങളുമായി സംസാരിച്ചെന്നും ചില രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചെന്നും ട്രംപും നെതന്യാഹുവും പറഞ്ഞു.
അതേസമയം, ഫലസ്തീൻ രാഷ്ട്രത്തിന് താന്‍ എതിരല്ലെന്നും പക്ഷേ സുരക്ഷാചുമതല ഇസ്രായേലിനു തന്നെയെന്നും നെതന്യാഹു പറഞ്ഞു. 'ഫലസ്തീന് ഒരു രാഷ്ട്രത്തിന്റെ പദവി കൊടുക്കുന്നതിന് ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ അതിന്റെ സുരക്ഷാ നിയന്ത്രണം ഇസ്രായേലിനായിരുന്നു. ഇസ്രായേലിന് ഇനിയൊരു ഭീഷണിയില്ലാതാക്കുക എന്നതാണ് ലക്ഷ്യം'... നെതന്യാഹു പറഞ്ഞു.
ഫലസ്തീൻ രാഷ്ട്രം ഉണ്ടാകുന്നത് തടയാനുള്ള ശ്രമങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നായിരുന്നു നേരത്തെ നെതന്യാഹുവിന്‍റെ നിലപാട്. തന്‍റെ രാഷ്ട്രീയ ജീവിതം മുഴുവനും ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാക്കുന്നത് തടയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇനിയുമത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെല്ലാം പിന്നാലെ ഗസ്സയിൽ ഇസ്രായേൽ അതിന്റെ എല്ലാ ലക്ഷ്യങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദോഹയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ട്രംപിന്‍റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് ദോഹയിലെത്തും.ഈ ശനിയാഴ്ചയോ ഞായറാഴ്ചയോ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്നലെ സ്റ്റിവ് വിറ്റ്കോഫുമായി വാഷിങ്ടണിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയിരുന്നു. ഹമാസ്, ഇസ്രായേൽ പ്രതിനിധി സംഘങ്ങൾ തമ്മിൽ ദോഹയിൽ തുടരുന്ന ചർച്ച ശരിയായ ദിശയിലെന്ന് അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു.
അതിനിടെ, വെടിനിർത്തൽ വേളയിൽ ഗസ്സയിലേക്കുള്ള സഹായ വിതരണം യു.എന്നിനോ സ്വതന്ത ഏജൻസിക്ക് കൈമാറണമെന്ന ഹമാസ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളെ ഇസ്രായേല്‍ എതിര്‍ത്തു. ഇസ്രായേൽ ഇത് എതിർക്കുകയാണ്.