ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അപകടകാരിയായ പുതിയ വകഭേദം
പുതിയ വകഭേദങ്ങൾക്ക് വാക്സിനുകളുടെ പ്രതിരോധത്തെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
കോവിഡ് വൈറസിന്റെ അപകടകരമായ പുതിയ വകഭേദം കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലാണ് C.1.2 എന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. വൈറസിന് വ്യാപനശേഷി കൂടുതലാണെന്നും വാക്സിനെ മറികടക്കുമെന്നും ഗവേഷകർ പറയുന്നു.
എട്ടു രാജ്യങ്ങളിൽ നിന്നാണ് അതീവ അപകടകരമായ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. പുതിയ വകഭേദങ്ങൾക്ക് വാക്സിനുകളുടെ പ്രതിരോധത്തെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. C.1.2 എന്നാണ് പുതിയ വകഭേദത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.
അതിവേഗം പടരാൻ ശേഷിയുള്ള ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യൂസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പുതിയ വേരിയന്റിന് കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടാകുമെന്നും വേരിയന്റിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു.
ഇതുവരെ ഇന്ത്യയിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല.