കിം ജോങ് ഉന്നിന്‍റെ മകളുടെ പേര് ഉത്തര കൊറിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഇടരുത്; വിചിത്ര ഉത്തരവ്

ജൂ എയ് എന്ന് പേരുള്ള സ്ത്രീകളോട് അവരുടെ ജനന സർട്ടിഫിക്കറ്റ് മാറ്റാൻ പ്രാദേശിക സർക്കാരുകൾ ഉത്തരവിട്ടതായി വൃത്തങ്ങൾ അറിയിച്ചു

Update: 2023-02-16 05:26 GMT
Editor : Jaisy Thomas | By : Web Desk

മകള്‍ക്കൊപ്പം കിം

Advertising

പ്യോങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ പേര് രാജ്യത്തെ മറ്റ് പെണ്‍കുട്ടികള്‍ക്ക് ഇടരുതെന്ന വിചിത്ര ഉത്തരവ് നടപ്പിലാക്കി തുടങ്ങിയതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിമ്മിന്‍റെ പത്തുവയസുകാരിയായ മകളുടെ പേര് 'ജൂ എയ്' എന്നാണ്. ഈ പേരുള്ള കുട്ടികളും സ്ത്രീകളും പേരു മാറ്റണമെന്നാണ് നിര്‍ദേശം. പെൺകുട്ടിയെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്താനും അവൾക്ക് ചുറ്റും നിഗൂഢതയുടെ അന്തരീക്ഷം കെട്ടിപ്പടുക്കാനുമുള്ള ഭരണകൂടത്തിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഏറ്റവും പുതിയ നിർദേശത്തെ കാണുന്നത്.


ജൂ എയ് എന്ന് പേരുള്ള സ്ത്രീകളോട് അവരുടെ ജനന സർട്ടിഫിക്കറ്റ് മാറ്റാൻ പ്രാദേശിക സർക്കാരുകൾ ഉത്തരവിട്ടതായി വൃത്തങ്ങൾ അറിയിച്ചു."ഇന്നലെ, ജിയോങ്‌ജു സിറ്റിയിലെ സുരക്ഷാ മന്ത്രാലയം 'ജു ഏ' എന്ന പേരിൽ റസിഡന്റ് രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീകളെ അവരുടെ പേരുകൾ മാറ്റാൻ സുരക്ഷാ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചു." മറ്റൊരു വൃത്തം വ്യക്തമാക്കുന്നു. അവരുടെ അയല്‍വാസിയായ 12 വയസ്സുള്ള ഒരു പെൺകുട്ടിയുടെ പേര് ജു എയാണെന്നും അവളുടെ ജനന സർട്ടിഫിക്കറ്റ് മാറ്റാൻ സുരക്ഷാ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാൻ മാതാപിതാക്കളോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചക്കുള്ളില്‍ പേര് മാറ്റണമെന്നാണ് നിര്‍ദേശം. ആ പേര് ഇപ്പോൾ 'ഉയർന്ന അന്തസ്സുള്ള' വ്യക്തികൾക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് അധികാരികൾ പറഞ്ഞു.



ഈയിടെ സൈനിക പരേഡില്‍ കിം മകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്‍റ പിൻഗാമിയാണ് ജൂ എന്ന ഊഹാപോഹങ്ങൾക്കും കാരണമായി.പരേഡിന് ഒരു ദിവസം മുമ്പ്, ഒരു സൈനിക ബാരക്കിൽ നടന്ന ആഡംബര വിരുന്നിലും ജൂ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ജൂവിനെ ആദ്യമായി മാധ്യമങ്ങൾക്കും ലോകത്തിനും പരിചയപ്പെടുത്തിയത്. കിമ്മിന്റെ മൂന്ന് മക്കളിൽ ഒരാളെ മാത്രമാണ് പൊതുജനങ്ങളെ കാണിച്ചിട്ടുള്ളത്. 2009ൽ കിം റി സോൾ ജുവിനെ വിവാഹം കഴിച്ചതായും അവർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ടെന്നുമാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങളുടെ അനുമാനം.

ഉത്തര കൊറിയ ചരിത്രപരമായി ആളുകൾ തങ്ങളുടെ നേതാക്കന്മാരുടെയും അവരുടെ അടുത്ത കുടുംബങ്ങളുടെയും അതേ പേരുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേതാക്കളെ ബഹുമാനിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമത്തിന്റെ ഭാഗമാണ് പേരുമാറ്റാൻ ആളുകളെ നിർബന്ധിക്കുന്ന രീതി.2014ൽ കിം ജോങ് ഉൻ പോലും തന്‍റെ പേരിടുന്നതില്‍ നിന്നും ആളുകളെ വിലക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News