'റേഡിയോ ആക്ടീവ്' സുനാമി സൃഷ്ടിക്കും, തുറമുഖങ്ങള്‍ തകര്‍ക്കും; ആണവായുധ ഡ്രോണ്‍ പരീക്ഷിച്ച് ഉത്തര കൊറിയ
കൊറിയൻ ഭാഷയിൽ സുനാമി എന്നർത്ഥമുള്ള 'ഹെയിൽ' ആണ് ആണവ ഡ്രോണിന്‍റെ പേര്
പ്യോങ്‌യാങ്: സമുദ്രത്തിനകത്ത് ആക്രമണം നടത്താൻ ശേഷിയുള്ള ജലാന്തർ ആണവ ഡ്രോൺ പരീക്ഷിച്ച് ഉത്തര കൊറിയ. റേഡിയോ ആക്ടീവ് സുനാമി വരെ നടത്താൻ ശേഷിയുള്ള ആയുധമാണിതെന്നാണ് ഉ.കൊറിയ അവകശപ്പെടുന്നത്. ഇത് ഉപയോഗിച്ച് നാവികസേനകളെയും വൻകിട തുറമുഖങ്ങൾ വരെയും തകർക്കാൻ കഴിയുമെന്നും അവകാശവാദമുണ്ട്.
യു.എസ്-ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസം തുടരുന്നതിനിടെയാണ് ഉ.കൊറിയയുടെ പ്രകോപനം. ഹെയിൽ എന്നാണ് പുതിയ ആയുധത്തിന്റെ പേര്. കൊറിയൻ ഭാഷയിൽ സുനാമി എന്നാണ് ഇതിന്റെ അർത്ഥവും. പുതിയ ആണവായുധത്തിന്റെ പരീക്ഷണം വിജയകരമാണെന്നാണ് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി(കെ.സി.എൻ.എ) അറിയിച്ചത്. പരീക്ഷണത്തിന് കിം ജോങ് ഉൻ മേൽനോട്ടം വഹിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉ.കൊറിയൻ മാധ്യമമായ 'റോഡോങ് സിൻമൺ' പുറത്തുവിട്ടിട്ടുണ്ട്.
മാർച്ച് 21നും 23നും ഇടയിലാണ് ഹെയിൽ സമുദ്രാന്തർ ഡ്രോണിന്റെ പരീക്ഷണം നടത്തിയത്. സൗത്ത് ഹാങ്യോങ് പ്രവിശ്യയിലെ റിവോൺ കൗണ്ടി തീരമായിരുന്നു പരീക്ഷണവേദി. 59 മണിക്കൂർ നേരം സമുദ്രത്തിനകത്തുകൂടെ ഡ്രോൺ സഞ്ചരിച്ചതായി 'ഇൻഡിപെൻഡെന്റ്' റിപ്പോർട്ട് ചെയ്തു.
ഏത് സമുദ്രത്തിലും തീരത്തും തുറമുഖത്തും നാശംവിതക്കാൻ ശേഷിയുള്ളതാണ് ആയുധമാണ് ഹെയിലെന്ന് കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. സമുദ്രത്തിലൂടെ തുളച്ചുകയറി അതീവപ്രഹരശേഷിയുള്ള റേഡിയോ ആക്ടീവ് സുനാമി നടത്തുകയാണ് ഈ ഡ്രോൺ ആയുധം ചെയ്യുക. നാവികസേനകളെ ആക്രമിക്കാനും ശത്രുക്കളുടെ തുറമുഖങ്ങൾ തകർക്കാനും ശേഷിയുണ്ടാകും ആയുധത്തിനെന്നും ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
Summary: North Korea has developed nuclear-capable underwater drone designed to generate a gigantic 'radioactive tsunami'