'അവള്‍ എന്‍റെയടുത്ത് ഉറങ്ങുകയായിരുന്നു'; 42 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന മൂന്നുവയസുകാരന്‍ ആദ്യം തിരക്കിയത് സഹോദരിയെ

ടോർച്ച് വെളിച്ചത്തിലാണ് രക്ഷാപ്രവർത്തകർ താരിഖ് ഹൈദറിനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തെത്

Update: 2023-02-10 02:48 GMT
Editor : Lissy P | By : Web Desk

സിറിയ: പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ചാണ് തുർക്കിയിലും സിറയയിലും ഭൂകമ്പം സംഹാരതാണ്ഡവമാടിയത്. ഒറ്റ രാത്രി കൊണ്ട് ഒരായുസ് മുഴുവൻ സമ്പാദിച്ചതെല്ലാം കോൺഗ്രീറ്റ് മൺകൂനകൾക്കിയടിലമർന്നു. എവിടെയെങ്കിലും ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ടോ എന്നറിയാൻ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്.

സിറിയയിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 42 മണിക്കൂറിന് ശേഷം മൂന്നുവയസുകാരനെ രക്ഷപ്പെടുത്തി. സിറിയൻ പട്ടണമായ ജൻദാരിസിൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് തകർന്ന വീട്ടിനുള്ളിൽ നിന്ന് താരിഖ് ഹൈദറെന്ന ബാലനെ പുറത്തെടുത്തത്. എന്നാൽ അവന്റെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാനായില്ല. ഉടൻ ഹൈദരിനെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഹൈദറിന്റെ ഇടതുകാൽ ഡോക്ടർമാർ മുറിച്ചുമാറ്റി. വലത്തേകാൽ സംരക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിക്കുന്നുണ്ട്.

Advertising
Advertising

ശസ്ത്രക്രിയക്ക് ശേഷം കണ്ണുതുറന്ന അവൻ ആദ്യം തിരക്കിയത് അവന്റെ സഹോദരിയെയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന നഴ്‌സ് മാലെക് ഖാസിദ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മിറാൾ എവിടെ..ആരാണ് മിറാൾ...എന്റെ സഹോദരി..അവൾ എന്റെ തൊട്ടടുത്ത് തന്നെ ഉറങ്ങുന്നുണ്ടായിരുന്നു...അവന്റെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ നഴ്‌സുമാരും പ്രയാസത്തിലായി. അവന്റെ പിതാവിനെയും രണ്ടു സഹോദരങ്ങളെയും പിന്നീട് രക്ഷാപ്രവർത്തകർ പുറത്തെടുത്തു..പക്ഷേ ആരുടെയും ജീവൻ രക്ഷിക്കാനായില്ലെന്ന് മാത്രം. ഖാസിദ കൂട്ടിച്ചേർത്തു.

ഹൈദരിന്റെയും അമ്മയുടെയും മൂന്നാമത്തെ സഹോദരന്റെയും മൃതദേഹങ്ങൾ പിന്നീട് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തതായി പ്രദേശത്തെ ആളുകൾ പറഞ്ഞു. ഭൂകമ്പം ബാധിച്ച സിറിയയിലും തുർക്കിയിലും  ഇത്തരത്തിലുള്ള നിരവധി കരളലയിപ്പിക്കുന്ന കാഴ്ചകളാണ് കാണാനാകുന്നത്.

ഭൂകമ്പത്തിൽ വടക്കുപടിഞ്ഞാറൻ സിറിയയിൽ ഏകദേശം 1,930 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ജൻദാരിസ് നഗരത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അതേസമയം, ഭൂകമ്പം തകർത്തെറിഞ്ഞ സിറിയയിൽ മരണസംഖ്യം 20,000 കവിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News