ഇമ്രാൻഖാൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാതെ പാക്കിസ്താനിലെ പ്രതിസന്ധി തീരില്ലെന്ന് സ്വന്തം പാർട്ടിനേതാവ്

പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പിടിഐ) സ്ഥാപകാംഗമായ നജീബ് ഹാറൂണാണ് പരസ്യമായി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ടത്

Update: 2022-03-19 15:14 GMT
Advertising

ഇമ്രാൻഖാൻ രാജിവെക്കാതെ പാക്കിസ്താനിലെ പ്രതിസന്ധി തീരില്ലെന്ന് സ്വന്തം പാർട്ടിക്കാരൻ. പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പിടിഐ) സ്ഥാപകാംഗമായ നജീബ് ഹാറൂണാണ് പരസ്യമായി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ടത്. അദ്ദേഹം പദവി ഒഴിഞ്ഞ് മറ്റൊരു പാർട്ടി നേതാവിനെ സ്ഥാനം ഏൽപ്പിക്കണമെന്നും ജിയോ ന്യൂസ് പ്രോഗ്രാമിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2023 വരെ തുടരാൻ ഈ തീരുമാനം അനിവാര്യമാണെന്നും പാർട്ടിയിൽ വിമതസ്വരം ഉയർത്തുന്ന ഇദ്ദേഹം പറഞ്ഞു.


ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയ തിയ്യതി അടുത്തിരിക്കെ നാഷണൽ അസംബ്ലിയിലെ നിരവധി പിടിഐ അംഗങ്ങളാണ് പാർട്ടിക്കെതിരെ രംഗത്ത് വരുന്നത്. പാർട്ടിയുമായുള്ള ബന്ധം വിഛേദിച്ചെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പിടിഐ ടിക്കറ്റിൽ മത്സരിക്കില്ലെന്നുമാണ് അവർ പറയുന്നത്. മൂന്നു മന്ത്രിമാർ പിടിഐ വിട്ടതായും അവരിലൊരാൾ പറഞ്ഞു.

മാർച്ച് എട്ടിനാണ് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് നേതൃത്വത്തിലുള്ള ഗവൺമെൻറിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം സമർപ്പിച്ചത്. പരസ്പരമുള്ള എതിർപ്പ് മാറ്റിവെച്ച് ഇമ്രാനെ പുറത്താക്കാൻ ഇവർ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ ബാനറിന് കീഴിൽ അണിനിരക്കുകയായിരുന്നു. ഇമ്രാനെ പുറത്താക്കാമെന്ന് പ്രതിപക്ഷം കരുതുമ്പോൾ സ്ഥാനം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.


പാകിസ്താനിലെന്താണ് പ്രശ്‌നം?

ഇന്റർ നാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നും കടമെടുത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് പാകിസ്താൻ. വായ്പകൾ പെരുകുകയും പാകിസ്താന്റെ സാമ്പത്തിക സ്ഥിതി ദുർബലമാവുകയും ചെയ്തതോടെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുളള സർക്കാർ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടുകയാണ്. രാജ്യം ഭരിക്കാൻ വിദേശ ഫണ്ടുകളെ അമിതമായി ആശ്രയിക്കുന്നതും അഴിമതിയും കാരണം സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ഐ.എം.എഫ് വായ്പയുടെ ആറാം ഘട്ട അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവരം പാകിസ്ഥാൻ ധനമന്ത്രി ഷൗക്കത്ത് തരിൻ ട്വിറ്ററിലൂടെ അറിയിച്ചതിനു പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് പാകിസ്താൻ ഭരണകൂടം നേരിട്ടത്. 'ഐഎംഎഫ് ബോർഡ് പാക്കിസ്ഥാനുവേണ്ടി ആറാം ഘട്ട വായ്പ അനുവദിച്ചു തന്നു എന്നറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,' തരിൻ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങളെ അടിമകളാക്കി ധനമന്ത്രി ഐഎംഎഫിൽ നിന്ന് ഒരു പുതിയ ഗഡു ലഭിച്ച സന്തോഷം പ്രകടിപ്പിച്ചതിൽ ആശ്ചര്യമില്ല, ഖേദകരമാണ് എന്ന രീതിയിലുള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റിനു ലഭിച്ചത്.

'ഒരുപക്ഷേ, ദൈനംദിന കാര്യങ്ങൾക്ക് വായ്പകളും സഹായത്തിനായി ഭിക്ഷാടനവും ആവശ്യമുള്ള ഒരേയൊരു ആണവ രാജ്യമാണ് പാകിസ്ഥാൻ, ഇത് പതിറ്റാണ്ടുകളായി തുടരുന്നു.' പാകിസ്താനിലെ പ്രമുഖ മാധ്യമം എഡിറ്റോറിയലിൽ പരാമർശിച്ചു. ചില നിബന്ധനകൾക്ക് വഴങ്ങി ഐ.എം.എഫ് പാകിസ്താന് ഒരു ബില്യൺ യുഎസ് ഡോളർ അനുവദിച്ചിരുന്നു. പാകിസ്താന്റെ സാമ്പത്തിക ബാധ്യത വർധിക്കുകയും ഇന്ധനവില, വൈദ്യുതി നിരക്ക് എന്നിവ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും വലിയ വിമർശനങ്ങൾക്ക് കാരണമായി. 'കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക വ്യവസ്ഥിതിയിൽ പരിഷ്‌കരണം നടക്കാത്തതും പാകിസ്താൻ ദുർബല രാജ്യമായി തുടരുന്നതിന് കാരണമാകുന്നു',എക്സിക്യൂട്ടീവ് ബോർഡിനായി തയ്യാറാക്കിയ സ്റ്റാഫ് റിപ്പോർട്ടിൽ ഐ.എം.എഫ് വ്യക്തമാക്കി.

Pakistan Tehreek-e-Insaf (PTI) founder Najeeb Haroon has said that the crisis in Pakistan will not end without Imran Khan's resignation.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News