Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. റോമിലെ സെന്റ് മേരി മേജർ ബസലിക്കയിൽ നടക്കുന്ന ചടങ്ങിൽ കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജൊവാനി ബാറ്റിസ്റ്ററേ മുഖ്യ കാർമികത്വം വഹിക്കും. പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള പേപ്പൽ കോൺക്ലേവ് ഞായറാഴ്ച ആരംഭിക്കും.
പൊതുദർശനത്തിനായി മൃതദേഹം നാളെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. മാർപാപ്പയുടെ മരണപത്രം പ്രകാരമാണ് ചടങ്ങുകൾ. മാർപ്പാപ്പയുടെ വിൽപ്പത്രപ്രകാരം റോമിലെ സെന്റ്. മേരി മേജർ ബസിലിക്കയിൽ തന്നെയാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. കബറിടത്തിൽ ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതണമെന്നും മരണപത്രത്തിലുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അടക്കം പ്രമുഖർ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തും. വിവിധ സഭാ അധ്യക്ഷൻമാർ ഉൾപ്പെടെ നിരവധി മലയാളികളും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിയിട്ടുണ്ട്.
പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ പേപ്പൽ കോൺക്ലേവ് ഞായറാഴ്ച സിസൈിന്റെ ചാപ്പലിൽ ആരംഭിക്കും. ലോകത്തെൻപാടുമുള്ള 252 കർദിനാൾമാരിൽ 138 പേർ കോൺക്ലേവിൽ പങ്കെടുക്കാനായി വത്തിക്കാനിലെത്തിയിട്ടുണ്ട്. 80 വയസിന് താഴെയുള്ള കർദിനാൾമാർക്കാണ് മാർപാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശം. രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്കാണ് വോട്ടവകാശം. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ കാമെർലെംഗോ പദവിയിലുള്ള കർദിനാളാണ് മാർപാപ്പയുടെ ഓഫീസുകളുടെ ചുമതല വഹിക്കുക. നിലവിൽ കർദിനാൾ കെവിൻ ഫാരലാണ് കാമെർലെംഗോ.