'പ്രസിഡൻറ് ബൈഡൻ, നിങ്ങളുടെ ജീവനക്കാർ വെടിനിർത്തൽ ആവശ്യപ്പെടുന്നു'; വൈറ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധം

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയപ്പോൾ ഇസ്രായേലിനൊപ്പം അമേരിക്കയടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തിരുന്നു

Update: 2023-12-14 06:26 GMT
Advertising

ന്യൂയോർക്ക്: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎസ് പ്രസിഡൻറ് ജോ ബൈഡന്റെ ജീവനക്കാരുടെ പ്രതിഷേധം. 'പ്രസിഡൻറ് ബൈഡൻ നിങ്ങളുടെ ജീവനക്കാർ വെടിനിർത്തൽ ആവശ്യപ്പെടുന്നുവെന്ന' ബാനറുമായി വൈറ്റ്ഹൗസിന് മുമ്പിലാണ് പ്രതിഷേധം നടത്തിയത്. രാഷ്ട്രീയ നിയമിതരും ബൈഡൻ അഡ്മിനിസ്ട്രേഷൻ ജീവനക്കാരുമാണ് ബുധനാഴ്ച പ്രതിഷേധിച്ചത്. തങ്ങളുടെ ഐഡന്റിറ്റി മറയ്ക്കാൻ സൺഗ്ലാസുകളും മുഖംമൂടികളും ധരിച്ചായിരുന്നു പ്രതിഷേധം. ഇസ്രായേൽ-ഹമാസ് യുദ്ധത്തോടുള്ള ബൈഡൻ ഭരണകൂടത്തിന്റെ സമീപനത്തോട് വിയോജിച്ച് ഒക്ടോബറിൽ രാജിവച്ച മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ജോഷ് പോൾ ഉദ്ഘാടന പ്രസംഗം നടത്തി.

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയപ്പോൾ ഇസ്രായേലിനൊപ്പം അമേരിക്കയടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തിരുന്നു. ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു. ആസ്ത്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ, എന്നീ രാജ്യങ്ങളാണ് വെടിനിർത്തലിനെ എതിർത്തത്. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. ഒക്ടോബർ 27ന് 120 രാജ്യങ്ങളുടെ പിന്തുണയിൽ പ്രമേയം പാസാക്കിയിരുന്നു. അതേസമയം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്ന ഇസ്രായേൽ നിലപാട് യു.എസ് തള്ളി. ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രിയാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്നും ഓസ്ലോ കരാർ അപ്രസക്തമെന്നും വ്യക്തമാക്കി. എന്നാൽ ഇത് തള്ളിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫലസ്തീൻ അതോറിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടി.

വെടിനിർത്തൽ ആവശ്യം ഉയരുമ്പോഴും ഗസ്സയിലും വെസ്റ്റ്ബാങ്കിലും കൂട്ടക്കുരുതി ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. രണ്ടു മാസത്തിലേറെയായി തുടരുന്ന വംശഹത്യയിൽ ഗസ്സയിൽ മാത്രം 18,608 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അരലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ മാത്രം 196 പേരെയാണ് ഇസ്രായേൽ കൊന്നത്. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് യുഎൻ ചൂണ്ടിക്കാട്ടുന്നത്. ഗസ്സയിൽ കരയുദ്ധം തുടങ്ങിയ ശേഷം തങ്ങളുടെ 116 സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പറയുന്നത്.

കഴിഞ്ഞ ദിവസം ഇസ്രായേൽ. ജബാലിയയിൽ സ്ത്രീകളെയും കുട്ടികളെയുമടക്കം പോയന്റ് ബ്ലാങ്കിലാണ് വെടിവെച്ച് കൊന്നത്. ജബലിയ അഭയാർഥി ക്യാമ്പിലെ ഷാദിയ അബൂഗസാല സ്‌കൂളിലാണ് കുട്ടികളും സ്ത്രീകളുമടക്കം സിവിലിയന്മാരെ പോയിന്റ് ബ്ലാങ്കിൽ ഇസ്രായേൽ സൈന്യം ഇന്നലെ വെടിവെച്ചുകൊന്നത്. അകത്ത് മൃതദേഹങ്ങൾ കുന്നുകൂടിക്കിടക്കുകയാണെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു.

അതേസമയം, ഗസ്സയിൽ അപ്രതീക്ഷിത തിരിച്ചടിയെന്ന് ഇസ്രായേൽ യുദ്ധകാര്യമന്ത്രിസഭയുടെ വിലയിരുത്തൽ. യുദ്ധത്തിൽ വലിയ വില നൽകേണ്ടിവന്നതായി ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. ഇസ്രായേൽ മധ്യസ്ഥ നീക്കങ്ങൾ തേടിയെന്നും റിപ്പോർട്ടുണ്ട്. ലോകതലത്തിലെ വ്യാപക ഒറ്റപ്പെടൽ, കരയുദ്ധത്തിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടി, ബൈഡൻ ഭരണകൂടവുമായുള്ള വിയോജിപ്പ് എന്നിവക്കിടയിൽ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് ഇസ്രായേലിലെ രാഷ്ട്രീയ സൈനിക നേതൃത്വം അറിയിച്ചു. വടക്കൻ ഗസ്സയിൽ രണ്ട് സീനിയർ കമാൻഡർമാർ അടക്കം 10 സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് സൈനിക മേധാവി തുറന്നു സമ്മതിച്ചു.

ഹമാസ് നടത്തിയ ഒളിയാക്രമണത്തിലാണ് ഷുജാഇയയിൽ ഒമ്പതുപേർ കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം പരിക്കേറ്റ 49 സൈനികരെയാണ് സൊറാക്ക ആശുപത്രിയിൽ എത്തിച്ചത്. ചെറുത്തുനിൽപ്പിൻറെ വീര്യവും പ്രഹരശേഷിയും ശത്രുവിനെ ബോധ്യപ്പെടുത്തുന്നതിൽ പോരാളികൾ വിജയിച്ചതായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. പോർവിമാനങ്ങളും കവചിത വാഹനങ്ങളും കൂടാതെയുള്ള യുദ്ധത്തിൽ ഹമാസിനെ ജയിക്കുക എളുപ്പമല്ലെന്ന തോന്നൽ സൈനികരിൽ രൂപപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണൽ. വടക്കൻ ഗസ്സയിൽ ഹമാസിനെ ഇല്ലാതാക്കിയെന്ന അവകാശവാദത്തിനിടെയാണ് കൂടുതൽ സൈനികർ മരിക്കുന്ന സാഹചര്യമുള്ളത്. സിവിലിയൻ കുരുതി ഒഴിവാക്കി ഹമാസിനെ അമർച്ച ചെയ്യാനാകില്ലെന്ന് പ്രതിരോധ മന്ത്രി ഗാൻറ്‌സ് യു.എസ് നേതൃത്വത്തെ അറിയിച്ചു.

യുദ്ധത്തിന് കനത്തതും വേദനാജനകവും പ്രയാസമേറിയതുമായ വിലയാണ് നാം നൽകി വരുന്നതെന്ന് ഇസ്രായേൽ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്‌സ്. ഇതുവരെ ഉയർന്ന ഓഫിസർമാരടക്കം 435 സൈനികർ കൊല്ലപ്പെട്ട്ടതായി ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ വെളിപ്പെടുത്തി. അഷ്‌ദോദ് നഗരത്തിൽ ഹമാസ് റോക്കറ്റ് പതിച്ച് വ്യാപാര സമുച്ചയത്തിന് തകർച്ച സംഭവിച്ചു. തങ്ങളുടെ 8 നേതാക്കൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ ഹമാസ് നിശിതമായി അപലപിച്ചു. ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ സൈന്യം വെളുപ്പിനും ബോംബാക്രമണം നടത്തി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News