‘വെടിനിർത്തൽ കരാർ ലംഘിക്കരുത്’; നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കൾ
ഗസ്സയിലേക്കുള്ള സഹായപ്രവാഹം ശക്തമായി
ദുബൈ: വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ പ്രസ്താവനക്കെതിരെ ബന്ദികളടെ ബന്ധുക്കൾ രംഗത്ത്. മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ പോരാട്ടം തുടരുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ബന്ദികളെ കൈമാറാനും ആക്രമണം അവസാനിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന കരാർ പൂർണാർഥത്തിൽ നടപ്പാക്കാൻ എല്ലാവരും തയാറാകണമെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ആവശ്യപ്പെട്ടു. മൂന്ന് വനിതാ ബന്ദികളെയാണ് കഴിഞ്ഞ ദിവസം കരാറന്‍െ ഭാഗമായി ഹമാസ് വിട്ടയച്ചത്. സമ്മാനപ്പൊതികൾ നൽകിയാണ് മൂന്നു പേരെയും ഹമാസ് യാത്രയാക്കിയത്. മാനസികവും ശാരീരികവുമായി മികച്ച സ്ഥിതിയിലാണ് ഹമാസ് വിട്ടയച്ച മൂന്ന് ബന്ദികളും.
എന്നാൽ, ഇവർക്കു പകരമായി ഇസ്രായേൽ ജയിലുകളിൽനിന്ന് മോചിതരായ 90 ഫലസ്തീൻ തടവുകാർക്ക് പറയാനുള്ളത് വേദനാജനകമായ അനുഭവങ്ങളാണ്. ജയിലിനുള്ളിൽ കടുത്ത പീഡനങ്ങൾക്ക് വിധേയരായതായി ഒട്ടുമിക്ക തടവുകാരും വെളിപ്പെടുത്തി. ശനിയാഴ്ചയാണ് അടുത്ത ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും നടക്കേണ്ടത്. കരാർ പ്രകാരം കൈമാറ്റത്തിന് ഒരുക്കമാണെന്ന് ഹമാസും ഇസ്രായേലും അറിയിച്ചു
വെടിനിർത്തൽ കരാർ പ്രബാല്യത്തിൽ വന്നതോടെ ഗസ്സയിലേക്കുള്ള സഹായപ്രവാഹം ശക്തമായി. നിത്യവും അറുനൂറിലേറെ ട്രക്കുകളാണ് ഗസ്സയിലേക്ക് എത്തുന്നത്. അതേസമയം തകർന്ന ഗസ്സയിൽ നിന്ന് ഹൃദയഭേദക ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. നൂറുകണക്കിന് മൃതദേഹങ്ങളാണ് ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെടുക്കുന്നത്. റഫയിൽനിന്ന് മാത്രം 137 മൃതദേഹങ്ങൾ കണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.