അതിക്രമം നേരിട്ട ഹിന്ദുക്കൾക്കായി റാലി നടത്തി ബംഗ്ലാദേശ് ഭരിക്കുന്ന പാർട്ടി

അവാമി ലീഗ് അടുത്ത രണ്ടാഴ്ചകളിലായി രാജ്യത്തുടനീളം റാലി നടത്തും

Update: 2021-10-20 12:25 GMT
Advertising

ദുർഗ പൂജക്കിടെ മതനിന്ദ നടന്നെന്ന പ്രചാരണത്തെ തുടർന്ന് ആറു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അതിക്രമം നേരിടുന്ന ഹിന്ദുക്കൾക്കായി ബംഗ്ലാദേശ് ഭരിക്കുന്ന പാർട്ടി രാജ്യത്തുടനീളം റാലികൾ നടത്താനൊരുങ്ങുന്നു. പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് അടുത്ത രണ്ടാഴ്ചകളിലായി രാജ്യത്ത് റാലികൾ നടത്തും. പത്തുവർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ കലാപത്തിന് ശേഷമാണ് അവാമി ലീഗിന്റെ ആയിരക്കണക്കിന് പ്രവർത്തകർ ന്യൂനപക്ഷ സമൂഹമായ ഹിന്ദുക്കൾക്കായി രംഗത്തിറങ്ങിയത്.

ദക്ഷിണ കിഴക്കൻ ജില്ലയായ നൊഖാലിയിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുർആനെ അപമാനിച്ചുവെന്ന സോഷ്യൽ മീഡിയ പ്രചാരണത്തെ തുടർന്നാണ് ബംഗ്ലാദേശിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ രണ്ടു ഹിന്ദു പുരുഷന്മാരടക്കം ആറു പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ 450 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 71 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അക്രമികൾക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാന് നിർദേശം നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'പ്രിയപ്പെട്ട ഹിന്ദു സഹോദരീ സഹോദരൻമാരേ, ആരും ഭയപ്പെടേണ്ടതില്ല. ശൈഖ് ഹസീനയും അവാമി ലീഗും നിങ്ങളോടൊപ്പമുണ്ട്. ശൈഖ് ഹസീനയുടെ സർക്കാർ ഒരു ന്യൂനപക്ഷ സൗഹൃദ സർക്കാറാണ്'-ബംഗബന്ധു അവന്യൂവിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News