Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂയോർക്ക്: മനുഷ്യരുടെ ചർമ്മ കോശങ്ങളിൽ നിന്ന് എടുത്ത ഡിഎൻഎ ഉപയോഗിച്ച് ഭ്രൂണം നിർമിക്കാനൊരുങ്ങി ഗവേഷകർ. ആദ്യമായാണ് ഇത്തരത്തിൽ പ്രാരംഭഘട്ട മനുഷ്യ ഭ്രൂണങ്ങൾ കൃത്രിമമായി നിർമിക്കുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് പുതിയ ചുവടുവയ്പ്പിന് നേതൃത്വം നൽകുന്നത്.
വിവിധ രോഗങ്ങൾ മൂലവും വാർദ്ധക്യം മൂലവുമുള്ള വന്ധ്യതയെ മറികടക്കാനുള്ള സാങ്കേതിക വിദ്യയുടെ ഏറെ നാളുകളുടെ പ്രയത്നമാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്. ശരീരത്തിലെ ഏത് കോശത്തേയും ജീവിതത്തിന്റെ ആരംഭ ഘട്ടമായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പരീക്ഷണം പൂർണ വിജയത്തിലെത്തിയാൻ പറയാൻ സാധിക്കുക.
കണ്ടെത്തൽ ഒരു വന്ധ്യത ക്ലിനിക്കിലേക്ക് എത്തണമെങ്കിൽ ഇനിയും ഏറെ സമയം വേണമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. എന്നാൽ ഒരു പതിറ്റാണ്ടിന് മുൻപ് അത് പൂർണരീതിയിൽ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകരുള്ളത്. പുരുഷ ബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച് ഭ്രൂണമായി മാറുന്ന പ്രക്രിയയിലാണ് പ്രത്യുൽപാദനം നടക്കുന്നത്. ഇതിന് ശേഷം ഒൻപത് മാസങ്ങൾക്ക് ശേഷം കുഞ്ഞ് ജനിക്കുന്നു. ഈ പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്നില്ലെങ്കിലും മനുഷ്യന്റെ ചർമ്മത്തിലെ ഡിഎൻഎയാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
ഗവേഷണഫലം ശ്രദ്ധേയമായ വഴിത്തിരിവാണെന്നാണ് ദി ഓറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാലയിലെ വിദഗ്ദ്ധർ പറഞ്ഞു. ഒരു ചർമ്മകോശത്തിൽ നിന്ന് ന്യൂക്ലിയസ് എടുക്കുന്നു. ഇതിൽ മനുഷ്യ ശരീരം നിർമ്മിക്കാൻ ആവശ്യമായ മുഴുവൻ ജനിതക കോഡിന്റെയും ഒരു പകർപ്പ് അടങ്ങിയിട്ടുണ്ട്. പിന്നീട് ഒരു ദാതാവിന്റെ അണ്ഡത്തിനുള്ളിൽ സ്ഥാപിച്ചാണ് ഭ്രൂണം കൃത്രിമമായി സൃഷ്ടിക്കുന്നത്.
ഈ സാങ്കേതികത 1996ൽ ജനിച്ച ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത സസ്തനിയായ ഡോളി ദി ഷീപ്പിനെ സൃഷ്ടിക്കാൻ ഉപയോഗിച്ചതിന് സമാനമാണെങ്കിലും ഈ അണ്ഡത്തിൽ ഇതിനകം തന്നെ ഒരു പൂർണ്ണ നിലയിലുള്ള ക്രോമസോമുകൾ അടങ്ങിയിരിക്കുന്നതിനാൽ ബീജസങ്കലനത്തിന്റെ ആവശ്യം വരുന്നില്ലെന്ന് ഗവേഷകർ പറഞ്ഞു.