Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വാഷിംഗ്‌ടൺ: രണ്ടാം ലോകമഹായുദ്ധകാലത്ത് 40,000ത്തിലധികം അമേരിക്കൻ സൈനികർ കടലിൽ 'അപ്രത്യക്ഷരായതായി' കണക്കാക്കപ്പെടുന്നു. അവരുടെ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും ഭാഗങ്ങൾങ്ങൾക്കടുത്തായി ഉള്ളതായും വിശ്വസിക്കപ്പെടുന്നു. പതിറ്റാണ്ടുകളായി കാണാതായ ഈ സൈനികരുടെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യുഎസ് അധികൃതർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് പിഒഡബ്ല്യൂ/എംഐഎ അക്കൗണ്ടിംഗ് ഏജൻസി പരിസ്ഥിതി ഡിഎൻഎ വിശകലനം ചെയ്തുകൊണ്ട് ഈ സൈനികരുടെ മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി യുഎസ് ശാസ്ത്രജ്ഞരുമായി സഹകരിച്ച് ഒരു ഗവേഷണ ശ്രമം ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിലും അവശിഷ്ടങ്ങളിലും ചിതറിക്കിടക്കുന്ന സൂക്ഷ്മ ഡിഎൻഎ കണികകളെ വിശകലനം ചെയ്ത് മനുഷ്യാവശിഷ്ടങ്ങൾ അവിടെ എപ്പോഴെങ്കിലും നിലനിന്നിരുന്നോ എന്ന് നിർണയിക്കാൻ ഈ നൂതന രീതി ഉപയോഗിക്കുന്നു.
ഈ രീതി വിജയിച്ചാൽ പതിറ്റാണ്ടുകളായി സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന മനുഷ്യശരീരങ്ങളുടെ ചില അവശിഷ്ടങ്ങളെങ്കിലും കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. രാജ്യത്തെ സായ്പാൻ തുറമുഖത്തിന്റെ ആഴം കുറഞ്ഞ നീല ജലാശയത്തിൽ തലകീഴായി കിടക്കുന്ന 'ഗ്രാമൺ ടിബിഎഫ് അവഞ്ചർ' യുദ്ധവിമാനം ഈ പരീക്ഷണ ഗവേഷണത്തിന്റെ കേന്ദ്രബിന്ദുവാണ്. 1944ലെ സായ്പാൻ യുദ്ധത്തിനിടെ വിമാനം തകർന്നുവീഴുകയും മൂന്ന് ക്രൂ അംഗങ്ങളിൽ രണ്ടുപേരെ കാണാതാവുകയും ചെയ്തു. കാണാതായവരുടെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
സായ്പാനിലെ പടിഞ്ഞാറൻ പസഫിക് സമുദ്രം, മിഷിഗണും ഒന്റാറിയോയും പങ്കിടുന്ന ഹ്യൂറോൺ തടാകം, ഇറ്റാലിയൻ മെഡിറ്ററേനിയൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ജലാന്തർഗ്ഗങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ഡസൻ അവഞ്ചറുകളിൽ ഒന്നാണ് ജീർണിച്ചുകൊണ്ടിരിക്കുന്ന 'ഗ്രാമൺ ടിബിഎഫ് അവഞ്ചർ' യുദ്ധവിമാനം. മനുഷ്യാവശിഷ്ടങ്ങൾ അഴുകുന്നതിലൂടെ അവശേഷിക്കുന്ന ഡിഎൻഎയുടെ ഭാഗങ്ങൾ കണ്ടെത്തുന്നതിനുള്ള 'ബോൺ സ്‌നിഫർ' രീതി ഉപയോഗിച്ചാണ് ഇവിടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നത്.