കാലിഫോര്‍ണിയ: നിര്‍മിത ബുദ്ധി എങ്ങനെ മനുഷ്യന്‍റെ അവസരങ്ങളെ ഇല്ലാതാക്കുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആഗോള ടെക് ഭീമനായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ. ഒറ്റ ദിവസം കൊണ്ട് 8000 പേരുടെ ജോലിയാണ് എഐ തെറിപ്പിച്ചത്. സ്വയം നിര്‍മിച്ച എഐ ടൂൾ തന്നെ ഒരു യുവതിയുടെ പണി കളഞ്ഞ സംഭവത്തെക്കുറിച്ച് യുവാവ് പങ്കുവച്ച കുറിപ്പ് സോഷ്യൽമീഡിയയിൽ ചര്‍ച്ചയായിരിക്കുകയാണ്. ജൂലിയൻ എന്ന ഉപയോക്താവാണ് തന്‍റെ ഭാര്യയുടെ ജോലി എഐ ഏറ്റെടുത്തതിനെക്കുറിച്ച് എക്സിൽ പങ്കുവച്ചത്.
കുറച്ചു മാസങ്ങൾക്ക് മുൻപ് മെറ്റ കമ്പനിയിലുടനീളം ഒരു എഐ വീക്ക് സംഘടിപ്പിച്ചിരുന്നു. അന്ന് ജീവനക്കാരുടെ പതിവ് ജോലികൾ നിർത്തിവെച്ച്, നിർബന്ധമായും എ.ഐ ടൂളുകൾ നിർമ്മിക്കാൻ മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടു. ജൂലിയന്‍റെ ഭാര്യ അത്തരമൊരു പ്രൊജക്റ്റ് വിജയകരമായി നിർമിക്കുകയും, സീനിയർ ലീഡർഷിപ്പിനൊപ്പം ചേർന്ന് മാസങ്ങളോളം അത് കൂടുതൽ മെച്ചപ്പെടുത്താൻ അധ്വാനിക്കുകയും ചെയ്തു. ഭാവിയിൽ ഈ ടൂൾ സ്വന്തം ജോലിക്ക് തന്നെ പകരമാകുമെന്ന് അവർ ഭയപ്പെട്ടിരുന്നു. ഒടുവിൽ മെയ് 20-ന് മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ നടന്നപ്പോൾ ആദ്യമേ തന്നെ അവർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.
'തങ്ങൾക്ക് പണി കളയാനുള്ള എഐ ടൂളുകൾ ജീവനക്കാരെക്കൊണ്ട് തന്നെ കമ്പനി ഉണ്ടാക്കിയെടുത്തു' എന്ന രീതിയിലാണ് ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. കോർപ്പറേറ്റ് ലോകത്ത് വൈറ്റ് കോളർ ജോലികൾ എഐ കവരുന്നതിന്റെ കൃത്യമായ ഉദാഹരണമായി ആളുകൾ ഇതിനെ ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ച മുതൽ സിംഗപ്പൂർ, യൂറോപ്പ്, യുഎസ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ ജീവനക്കാരെ മെറ്റ പിരിച്ചുവിടാൻ തുടങ്ങിയിരുന്നു. മെയ് 20 മുതൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് പിരിച്ചുവിടൽ ഇമെയിലുകൾ ലഭിച്ചുതുടങ്ങിയതായും ചില ജീവനക്കാർക്ക് പുലര്‍ച്ചെ 4 മണി മുതൽ തന്നെ അറിയിപ്പുകൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
'ഇന്ന് ഓഫീസിലേക്ക് വരേണ്ട, വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി' എന്ന ലളിതമായൊരു ഔദ്യോഗിക നിർദ്ദേശത്തോടെയായിരുന്നു തുടക്കം. യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ജീവനക്കാർക്ക് ഈ സന്ദേശം ലഭിച്ചു. മീറ്റിങ്ങുകളോ ഓഫീസുകളിലെ പതിവ് ചർച്ചകളോ ഒന്നുമില്ലാതെ, കോറിഡോറുകളിൽ ആശങ്കയുടെ നിഴൽ പോലും വീഴാൻ അനുവദിക്കാതെ തികച്ചും നിശബ്ദമായാണ് കമ്പനി ഈ നീക്കം നടത്തിയത്. തൊട്ടുപിന്നാലെ ജീവനക്കാരുടെ ഇൻബോക്സുകളിലേക്ക് പിരിച്ചുവിടൽ ഇ-മെയിലുകൾ എത്തിത്തുടങ്ങി.
പിരിച്ചുവിടലിന് മുൻപ് മെറ്റയിൽ ഏകദേശം 78,000 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് ഒരൊറ്റ ദിവസം കൊണ്ട് ജോലി നഷ്ടമായി. എന്നാൽ കേവലം ആളുകളെ പുറത്താക്കുക മാത്രമല്ല, കമ്പനിക്കുള്ളിൽ വൻതോതിലുള്ള ഒരു പുനഃസംഘടന കൂടിയാണ് ഇപ്പോൾ നടക്കുന്നത്.