അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങള്‍ താലിബാൻ പിടിച്ചെടുത്തു; തജികിസ്താനിൽ അഭയം തേടി സൈന്യം
യു.എസിലെ ലോക വ്യാപാര കേന്ദ്രത്തിലും പെൻറഗണിലും നടന്ന ആക്രമണത്തിന് 20 വർഷം തികയുന്ന സെപ്റ്റംബർ 11 ഓടെ സൈനികരെ പൂർണമായി അഫ്ഗാനിൽനിന്ന് പിൻവലിക്കുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു
അമേരിക്കന്‍ സൈന്യം സമ്പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനില്‍ താലിബാന്‍ നിയന്ത്രണം ശക്തമാക്കുന്നു. ഏറ്റുമുട്ടലിൽ പരാജയപ്പെട്ട സർക്കാർ സൈന്യം അയൽരാജ്യമായ തജികിസ്താനിൽ അഭയം തേടിയതായാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ താലിബാൻ മുന്നേറുകയാണെന്നു കണ്ടപ്പോൾ, 300 ലേറെ സൈനികരാണ് ബഡക്ഷാൻ അതിർത്തി കടന്ന് തജികിസ്താനിലെത്തിയത്. മാനുഷിക പരിഗണനവെച്ചാണ് അയൽരാജ്യത്തുനിന്നുള്ള സൈനികരെ അതിർത്തി കടക്കാൻ അനുവദിച്ചതെന്ന് തജികിസ്താൻ വ്യക്തമാക്കി. നിലവിൽ അഫ്ഗാനിലെ 421 ജില്ലകൾ താലിബാന്റെ നിയന്ത്രണത്തിലാണ്.
യു.എസിലെ ലോക വ്യാപാര കേന്ദ്രത്തിലും പെൻറഗണിലും നടന്ന ആക്രമണത്തിന് 20 വർഷം തികയുന്ന സെപ്റ്റംബർ 11 ഓടെ സൈനികരെ പൂർണമായി അഫ്ഗാനിൽനിന്ന് പിൻവലിക്കുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അന്ന് മുതലേ താലിബാന്‍ സൈന്യം അഫ്ഗാനിലെ ഓരോ പ്രദേശങ്ങളും നിയന്ത്രണത്തിലാക്കി വരികയാണ്. സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിലെ പ്രദേശങ്ങളാണ് താലിബാന്‍ ആദ്യം നിയന്ത്രണത്തിലാക്കുന്നത്. ഉസ്‌ബെക്കിസ്താനോട് ചേര്‍ന്ന കുന്തുസ് പ്രവിശ്യയിലെ ഇമാം സാഹിബ് നഗരം പിടിച്ചത് കഴിഞ്ഞ ദിവസമാണ്. അഫ്ഗാന്റെ പ്രധാന ചരക്ക് പാത ഇതോടെ താലിബാന്റെ നിയന്ത്രണത്തിലായി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 421 ജില്ലകളും ജില്ലാ കേന്ദ്രങ്ങളുമാണ് അഫ്ഗാനിലുള്ളത്. ഇതില്‍ മൂന്നിലൊന്നും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10 ജില്ലകളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. ഇതില്‍ എട്ടിലും അവര്‍ക്ക് യാതൊരു തടസവും നേരിട്ടില്ല. രണ്ടിടത്ത് മാത്രം സൈന്യത്തിന്റെ നേരിയ പ്രതിരോധമുണ്ടായി എന്ന് ബദഖ്ഷാന്‍ പ്രവിശ്യാ കൗണ്‍സില്‍ അംഗം മുഹിബ്ബുല്‍ റഹ്മാന്‍ പറഞ്ഞു.