Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂയോർക്: 2024-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സ്വകാര്യ ഫണ്ട് ശേഖരണ പരിപാടികളിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയുടെ തലസ്ഥാനമായ മോസ്കോയും ചൈനയുടെ തലസ്ഥാനമായ ബീജിങും ബോംബിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ലീക്കായ ഓഡിയോ റിപ്പോർട്ടുമായി സിഎൻഎൻ. റഷ്യയും ചൈനയും യഥാക്രമം യുക്രൈനിലേക്കും തായ്‌വാനിലേക്കും ആക്രമണം നടത്തുന്നത് തടയാനാണ് ഈ ഭീഷണിയെന്ന് ട്രംപ് പറഞ്ഞതായി റിപോർട്ടിൽ പറയുന്നു.
ന്യൂയോർക്കിലും ഫ്ലോറിഡയിലും നടന്ന ഈ യോഗങ്ങളിൽ താൻ പ്രസിഡന്റായിരുന്നെങ്കിൽ യുക്രൈനിലെ യുദ്ധവും ഗസ്സയിലെ ഇസ്രായേൽ-ഫലസ്തീൻ സംഘർഷവും ഒഴിവാക്കാമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ ഇവയൊന്നും സംഭവിക്കുമായിരുന്നില്ല.' ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ അമേരിക്കൻ സർവകലാശാലകളിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ കുറിച്ച് സംസാരിക്കവേ അതിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ നാട് കടത്തണമെന്നും ട്രംപ് നിർദേശിച്ചു. 'പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ഞാൻ നാടുകടത്തും.' ട്രംപ് പറഞ്ഞതായി ഓഡിയോയിൽ കേൾക്കാം.
ഈ വെളിപ്പെടുത്തലുകൾ, ട്രംപിന്റെ വിദേശനയ തന്ത്രങ്ങളെയും ആഭ്യന്തര പ്രക്ഷോഭങ്ങളോടുള്ള സമീപനത്തെയും ചോദ്യം ചെയ്യുന്നതാണ്. എന്നാൽ ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.