Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
അങ്കാറ: ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. കുപ്രസിദ്ധ നാസി ഏകാധിപതിയുടെ പാതയ്ക്ക് സമാനമായ നാശത്തിന്റെ പാതയാണ് നെതന്യാഹു സ്വീകരിച്ചതെന്ന് ഉർദുഗാൻ ആരോപിച്ചു. 'നെതന്യാഹുവും ഹിറ്റ്‌ലറും ഒരേ നാശത്തിന്റെ പാത പിന്തുടർന്നു.' ഉർദുഗാൻ പറഞ്ഞു.
ഗസ്സയിലെ ഇസ്രായേലിന്റെ നയങ്ങളെയും അതിന്റെ ആണവ അഭിലാഷങ്ങളെയും അദ്ദേഹം അപലപിച്ചു. അവ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണെന്നും ഉർദുഗാൻ. ഗസ്സയിലെ ഫലസ്തീനികളെ ഇസ്രായേൽ കൈകാര്യം ചെയ്യുന്നതിനെ അദ്ദേഹം പ്രത്യേകം വിമർശിച്ചു. ഏകദേശം 2 ദശലക്ഷം ആളുകൾ 'നാസി തടങ്കൽപ്പാളയങ്ങളേക്കാൾ മോശമായ സാഹചര്യങ്ങളിൽ' ഫലസ്തീനിൽ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ ഇസ്രായേൽ വിഷയത്തിൽ ഇറാന് സ്വന്തം പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് ഉർദുഗാൻ. 'ഇറാൻ അവരുടെ ജനങ്ങളെ സംരക്ഷിക്കുന്നു. അത് അവരുടെ പരമാധികാര അവകാശമാണ്.' അദ്ദേഹം പറഞ്ഞു. ജൂൺ 13 ന് ആരംഭിച്ച സമീപകാല സംഘർഷങ്ങളെത്തുടർന്ന് ഇറാൻ ഇസ്രായേലുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഈ പ്രസ്താവന. മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് ഏറ്റവും വലിയ തടസ്സം ഇസ്രായേൽ സർക്കാരാണെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.