മുഴുവൻ അമേരിക്കൻ പൗരൻമാരെയും ഒഴിപ്പിക്കുന്നതു വരെ സൈന്യം അഫ്​ഗാനിൽ തുടരുമെന്ന് ബൈഡൻ

കിഴക്കന്‍ നഗരമായ ജലാലാബാദില്‍ ആരംഭിച്ച താലിബാന്‍ വിരുദ്ധ പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്.

Update: 2021-08-19 10:12 GMT
Editor : Suhail | By : Web Desk

മുഴുവൻ അമേരിക്കൻ പൗരന്മാരെയും ഒഴിപ്പിക്കുന്നത് വരെ യുഎസ് സൈന്യം അഫ്ഗാനിൽ തുടരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. താലിബാന്‍ ചർച്ചകളെ പിന്തുണക്കുന്നവെന്ന് അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കി. സർക്കാർ രൂപീകരണ ചർച്ചകൾക്കിടെ രാജ്യത്ത് താലിബാൻ വിരുദ്ധ പ്രക്ഷോഭവും ശക്തിയാര്‍ജ്ജിക്കുകയാണ്.

1500ഓളം യുഎസ് പൗരന്മാർ ഇനിയും അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങാനുണ്ട്. അവരിൽ പലരെയും കാബൂൾ വിമാനത്താവളം വഴി മടങ്ങാൻ താലിബാൻ അനുവദിക്കുന്നില്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. ചെക്പോസ്റ്റുകളിൽ താലിബാൻ അമേരിക്കൻ പൗരന്മാരെ തടയുന്നതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് മുഴുവൻ അമേരിക്കൻ പൗരന്മാരും അഫ്ഗാൻ വിടുന്നത് വരെ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്.

Advertising
Advertising

അമേരിക്ക - താലിബാൻ കരാർ പ്രകാരം സെപ്തംബർ 11 വരെ സമയമുണ്ടെങ്കിലും ഓഗസ്റ്റ് 31നം മുഴുവൻ സൈനികരെയും പിൻവലിക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. അത് വൈകുമെന്ന സൂചനയാണ് ബൈഡൻ നൽകുന്നത്. അതേ സമയം പുതിയ സർക്കാർ പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചകൾ ഊർജിതമാക്കുകയാണ് താലിബാൻ.

എന്നാൽ അഫ്ഗാനിസ്ഥാൻ പതാക നീക്കം ചെയ്യുന്നതിനെതിരെ കിഴക്കന്‍ നഗരമായ ജലാലാബാദില്‍ ആരംഭിച്ച താലിബാന്‍ വിരുദ്ധ പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. പ്രതിഷേധത്തിന് നേരെ നടന്ന വെടിവെപ്പിൽ 3 പേർ മരിച്ചതായും 15 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രാജ്യത്തെ ഖോസ്ത് പ്രവിശ്യയിലും പാഞ്ച് ഷീർ പ്രവിശ്യയിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് അഫ്‌ഗാനിസ്ഥാനിൽ കൂട്ടപ്പലായനവും തുടരുകയാണ്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News