റഷ്യയുമായുള്ള യുക്രൈനിന്റെ പോരാട്ടത്തിന്റെ മുഖമാണ് പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി. റഷ്യയുടെ അധിവേശത്തിനെതിരെയുള്ള പോരാട്ടത്തിൽ വ്‌ളാദ്മിർ സെലൻസ്‌കി മുന്നിൽ നിന്ന് തന്നെയാണ് നേതൃത്വം നൽകുന്നത്. എന്നാൽ യുദ്ധം തുടങ്ങിയത് മുതൽ ലോകത്തെ വമ്പൻ ടെക് കോർപറേറ്റുകൾ ഉപരോധം സൃഷ്ടിച്ചത് റഷ്യക്ക് വലിയ തിരിച്ചടിയായിരുന്നു. ആപ്പിൾ, ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ ടെക് ഭീമന്മാരെല്ലാം തന്നെ റഷ്യക്ക് മേൽ ശക്തമായ ഉപരോധമാണ് ഏർപ്പെടുത്തിയത്. റഷ്യയെ അക്ഷാർത്ഥത്തിൽ ഞെട്ടിച്ച ഈ ഉപരോധങ്ങൾക്ക് പിന്നിലെല്ലാം പ്രവർത്തിച്ചത് ഒരേയൊരു വ്യക്തിയായിരുന്നു. യുക്രൈനിന്റെ വൈസ് പ്രധാനമന്ത്രി മിഖൈലോ ഫെദെറോവ്.
ഇത് 'ഡിജിറ്റൽ യുദ്ധം'
യുദ്ധത്തിന്റെ ആദ്യദിവസങ്ങളിൽ തന്നെ യുക്രൈനിൽ ഇന്റർനെറ്റ് കണക്ടിറ്റിവിറ്റിയെ സാരമായി ബാധിച്ചിരുന്നു.ലോകവുമായി ആശയവിനിമയം നടത്താൻ ഇന്റർനെറ്റിന്റെ ആവശ്യകത എത്രത്തോളം വലുതാണെന്ന് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മന്ത്രി കൂടിയായ മിഖൈലോ ഫെദെറോവിന് കൃത്യമായി അറിയാമായിരുന്നു. ഇത് മനസിലാക്കി സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോൺ മസ്‌കിനോട് സഹായം അഭ്യർഥിച്ചു. സ്റ്റാർലിങ്ക് സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കണണമെന്നായിരുന്നു മിഖൈലോ ഫെദെറോവ് അഭ്യർഥിച്ചത്.
'നിങ്ങൾ ചൊവ്വയെ കോളനിവത്ക്കരിക്കാൻ ശ്രമിക്കുമ്പോൾ റഷ്യ യുക്രൈൻ കീഴടക്കാൻ ശ്രമിക്കുകയാണെന്നും നിങ്ങളുടെ റോക്കറ്റുകൾ ബഹിരാകാശത്ത് വിജയകരമായി വിക്ഷേപിക്കപ്പെടുമ്പോൾ റഷ്യൻ റോക്കറ്റുകൾ യുക്രൈൻ പൗരന്മാരെ ആക്രമിക്കുകയാണെന്നും' മസ്‌കിനെ ടാഗ് ചെയ്ത ട്വീറ്റിൽ ഫെദറോവ് പറഞ്ഞിരുന്നു. സ്റ്റാർലിങ്ക് സേവനങ്ങൾ നൽകി റഷ്യൻ അധിനിവേശത്തിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ട്വീറ്റ് ചെയ്ത് പത്തുമിനിറ്റിനകം മസ്‌ക് യുക്രൈനിൽ സ്റ്റാർലിങ്ക് സേവം ലഭ്യമാക്കുമെന്ന് മറുപടി നൽകുകയും രണ്ടാമത്തെ ദിവസം തന്നെ വാക്ക് പാലിക്കുകയും ചെയ്തിരുന്നു.
റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുകയും അധിനിവേശത്തിനെതിരെ പ്രതികരിക്കണമെന്ന് ടെക് കോർപ്പറേറ്റുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി സ്റ്റേറ്റ് അതോറിറ്റികളുടെ ട്വിറ്റർ അക്കൗണ്ട് പീരങ്കിയാക്കി മാറ്റിയെന്ന് 'വാഷിംഗ്ടൺ സബ്മിറ്റ്' റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെ ഡിജിറ്റൽ ഭീമന്മാരായ ആപ്പിളിനോട് റഷ്യക്ക് മേൽ ഉപരോധമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം സി.ഇ.ഒ ടിം കുക്കിനും സന്ദേശമയച്ചിരുന്നു.
ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, നെറ്റ്ഫ്ളിക്സ് തുടങ്ങിയവക്കെല്ലാം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സന്ദേശമയക്കുകയും യുക്രൈന് വേണ്ടി പിന്തുണ നേടിയെടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ റഷ്യക്ക് മേൽ ഇത്രയേറെ പ്രഹരമേൽപ്പിക്കാൻ ഫെദറോവിന് സാധിച്ചു. യൂട്യൂബും ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുമടക്കം റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളെ നിയന്ത്രിച്ചതിലും ഫെദറോവിന്റെ സ്വാധീനം ഏറെയുണ്ട്.
ആരാണ് ഫെദറോവ്?
31 കാരനായ വ്യവസായിയായ ഫെദറോവ് യുക്രൈനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്. റിപ്പോർട്ടുകൾ പ്രകാരം, സെലെൻസ്‌കിയുടെ ഡിജിറ്റൽ കാമ്പെയിന് നേതൃത്വം നൽകിയിരുന്നത് ഫെദറോവായിരുന്നു. ഇത് വലിയ വിജയമാകുകയും സെലെൻസ്‌കി പ്രസിഡന്റാകുകയും ചെയ്തു.യുക്രൈനിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി മന്ത്രിയെന്ന നിലയിൽ ഫെദറോവ് ലോകമെമ്പാടും സഞ്ചരിച്ച് മുൻനിര ടെക് കമ്പനികളുടെ ഉദ്യോഗസ്ഥരെ കാണുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഫെദറോവിന്റെ ട്വിറ്റർ അക്കൗണ്ട് 98 ഫോളോവേഴ്സിൽ നിന്ന് 193,300 ഫോളോവേഴ്സ് ആയി ഉയർന്നതായി 'വാഷിംഗ്ടൺ സബ്മിറ്റ്' റിപ്പോർട്ട് ചെയ്യുന്നു.