വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത് കണ്ട് അയല്‍വാസികള്‍ക്ക് തോന്നിയ സംശയം; പുറത്ത് വന്നത് ദത്തുപുത്രിയായ 13കാരിയുടെ ഞെട്ടിക്കുന്ന കൊലപാതകം
അഞ്ചുവയസുള്ളപ്പോഴാണ് പെണ്‍കുട്ടിയെ കുടുംബം ദത്തെടുത്തതെന്ന് പൊലീസ് പറയുന്നു

- Published:
8 April 2026 12:33 PM IST

റാഞ്ചി: സോഷ്യൽ മീഡിയ വഴി ഭാര്യ സഹോദരനോട് ബന്ധം പുലർത്തിയെന്നാരോപിച്ച് 13 വയസുള്ള സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നയാള്‍ അറസ്റ്റില്‍. ജാർഖണ്ഡിലെ ജഖ്രതണ്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 29 കാരനായ പ്രതിയെയും അയാളുടെ പിതാവിനെയും അറസ്റ്റ് ചെയ്തതായി റാഞ്ചി റൂറൽ എസ്പി പ്രവീൺ പുഷ്കർ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. സുബോധ് പഥക്ക്,മകന്‍ രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 13 ന് രതു പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന കൊലപാതകം ഏപ്രിൽ രണ്ടിനാണ് പുറം ലോകം അറിയുന്നത്. ഇവരുടെ വീട്ടില്‍ മരണാന്തര ചടങ്ങുകള്‍ നടത്തുന്ന കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. പൊലീസ് അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ചോദ്യം ചെയ്യലിൽ, പെൺകുട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മകന്റെ അളിയനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിതാവ് പറയുന്നു. മാർച്ച് 13 ന് മകളും മകനും തമ്മിലുള്ള തർക്കം രൂക്ഷമാകുകയും രാഹുൽ അവളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് ശേഷം പിതാവ് തനിക്ക് പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ചു. പെൺകുട്ടി മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. മൃതദേഹം ദഹിപ്പിക്കാൻ കുടുംബാംഗങ്ങളോട് നിർദ്ദേശിച്ചു. തുടർന്ന് ആംബുലൻസ് വാടകയ്‌ക്കെടുത്ത് ബിഹാറിലെ ഗയയിലേക്ക് കൊണ്ടുപോയി അവിടെ സംസ്‌കരിച്ചതായി പൊലീസ് പറയുന്നു. അതേസമയം,മരിച്ച പെണ്‍കുട്ടിയെ കുടുംബം ദത്തെടുത്തതാണെന്നും പൊലീസ് പറയുന്നു. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ നിന്നാണ് സുബോധ് പഥക് പെൺകുട്ടിയെ ദത്തെടുത്തത്.കുട്ടിയുടെ യഥാര്‍ഥ മാതാവ് മരിച്ചതിനെത്തുടര്‍ന്ന് അംഗപരിമിതിയുള്ള പിതാവ് അഞ്ചുവയസായ പെണ്‍കുട്ടിയെ സുബോധിന് ദത്ത് നല്‍കുകയായിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരണം സ്ഥിരീകരിച്ച ഡോക്ടറെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു. കൊലപാതകം നടക്കുന്ന സമയം പ്രതികളിലൊരാളായ രാഹുലിന്‍റെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല.
പ്രതികൾ ഇരുവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബോധ് പഥക്കിന്റെ മകൾ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതിനു ശേഷമാണ് ദത്തെടുക്കൽ നടന്നതെന്നും രാഹുലിന് തന്റെ വളർത്തു സഹോദരിയെ തുടക്കം മുതൽ ഇഷ്ടമല്ലായിരുന്നുവെന്നും പെൺകുട്ടിയുടെ ഭക്ഷണം പോലും പ്രത്യേക അടുപ്പിലാണ് പാകം ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Adjust Story Font
16
