ദലിത് യുവതിയെ നഗ്നയാക്കി ആൾക്കൂട്ട ആക്രമണം; 12 പേർക്ക് അഞ്ച് വർഷം കഠിനതടവ്
2023 ഡിസംബർ 10ന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം

ബംഗളൂരു: കർണാടകയിൽ ദലിത് യുവതിയെ നഗ്നയാക്കി നടത്തിയ ആൾക്കൂട്ട അക്രമണ കേസിൽ 12 പ്രതികൾക്ക് അഞ്ച് വർഷം വീതം കഠിന തടവ്. 2023ലാണ് കേസിനാസ്പദമായ സംഭവം.
കെ.ബസപ്പ നായക് (45), എം.രാജു നായക് (52), വി.കെമ്പണ്ണ നായക് (52), സി.പാർവതി നായക് (37), കെ.യെല്ലവ്വ നായക് (67), കെ.ലക്കപ്പ നായക് (26), പി.ഗംഗവ്വ നായക് (62), സി. സംഗീത ഹെഗ്ഗനായക്(35),എൻ.സന്തോഷ് നായക് ( 21),കെ.ശോഭ നായക് (49), വി.ലക്കവ്വ നായക് (40), എം.ശിവപ്പ വന്നൂർ(48) എന്നിവർക്കാണ് ബെളഗാവി പത്താം അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എച്ച്.എസ് മഞ്ചുനാഥ് ശിക്ഷ വിധിച്ചത്.
2023 ഡിസംബർ 10ന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമത്തിന് ഇരയായ 42കാരിയുടെ മകൻ നേരത്തെ ഇഷ്ടത്തിലായിരുന്ന മറ്റൊരു യുവതിയുമായി ഒളിച്ചോടിയതാണ് അക്രമണത്തിന് കാരണം. ഒളിച്ചോടിയ പെൺകുട്ടിയും മറ്റൊരു യുവാവും തമ്മിലുള്ള വിവാഹം ഡിസംബർ 11ന് നടത്താൻ തീരുമാനിച്ചിരുന്നു. പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറി വലിച്ചിഴച്ചു കൊണ്ടുപോയി നഗ്നയാക്കി നടത്തിക്കുകയും വൈദ്യുത തൂണിൽ കെട്ടിയിട്ട് പരസ്യമായി ആക്രമിക്കുകയുമായിരുന്നു. രണ്ട് കുടുംബങ്ങളും ഒരേ ഗോത്ര സമൂഹത്തിൽ പെട്ടവരാണെങ്കിലും യുവാവിന്റെ കുടുംബം സമ്പന്നരല്ലെന്നും അയാളുടെ പിതാവ് പുറത്തുള്ളയാൾ ആണെന്നും ആരോപിച്ചായിരുന്നു ആക്രമണം.
ഡിസംബർ 16-ന് കർണാടക സർക്കാർ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) കൈമാറി. അന്നത്തെ സിഐഡി എസ്പി (സ്പെഷ്യൽ എൻക്വയറി) പ്രുത്വിക് ശങ്കറും സംഘവും അന്വേഷണം പൂർത്തിയാക്കി 2024 ഏപ്രിൽ 22-ന് 133 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ 92 സാക്ഷികളെ വിസ്തരിക്കുകയും കേസിനെ പിന്തുണക്കുന്നതിനായി 37 വസ്തുക്കൾ ഹാജരാക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർണാടക ഹൈക്കോടതി സ്വമേധയാ റിട്ട് ഹർജിയിൽ നടപടികൾ ആരംഭിക്കുകയും ഒരു വർഷത്തിനുള്ളിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തു.
അതേസമയം, കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപറേഷൻ ഭൂവുടമസ്ഥതാ പദ്ധതി പ്രകാരം ഇരക്ക് രണ്ട് ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിരുന്നു.
Adjust Story Font
16

