കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് പരാതി; പന്ത്രണ്ടുകാരിയെ അടിച്ച് കൊന്ന പിതാവ് അറസ്റ്റില്‍
മകളെ മര്‍ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഭാര്യയെയും കുട്ടികളെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു

- Updated:
2026-03-30 10:59:46.0

AI generated images
ലഖ്‌നൗ: പലചരക്ക് കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരിയെ അടിച്ചുകൊന്ന പിതാവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.രത്തൻപൂർ സ്വദേശിയായ പുഷ്പേന്ദ്ര എന്ന പപ്പു ശർമ്മയാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ച പൂജ എന്ന പെണ്‍കുട്ടി കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചെന്ന് കടയുടമ പിതാവായ പുഷ്പേന്ദ്രയോട് പരാതിപ്പെട്ടത്. മദ്യപാനിയായ പുഷ്പേന്ദ്ര ഇതുകേട്ടതോടെ രോഷാകുലനായിരുന്നുവെന്ന് പറയപ്പെടുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ അയാൾ മകളെ മരക്കമ്പ് കൊണ്ട് ക്രൂരമായി മർദിക്കാൻ തുടങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് അബോധാവസ്ഥയിലാകുന്നതുവരെ പുഷ്പേന്ദ്ര മകളെ മർദിച്ചുകൊണ്ടിരുന്നു. പിന്നീട് കുടുംബത്തെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
വീട് അകത്ത് നിന്ന് പൂട്ടിയാണ് മകളെ മര്‍ദിച്ചത്.പലതവണ ഇടപെടാന്‍ ശ്രമിച്ചെങ്കിലും തള്ളിമാറ്റിയെന്നും മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. അമ്മയായ ആരതിക്കും പരിക്കേറ്റിട്ടുണ്ട്. പിതാവ് വീടുപൂട്ടി പോയതിന് പിന്നാലെ സഹായത്തിനായി നിലവിളിച്ചെന്നും അയല്‍ക്കാരെത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെന്നും അമ്മ പറയുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തിൽ പന്ത്രണ്ടോളം മുറിവുകൾ ഉണ്ടായിരുന്നെന്നും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഒളിവില്‍ പോയ പുഷ്പേന്ദ്രയെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയെ അടിക്കാനുപയോഗിച്ച വടിയും പൊലീസ് കണ്ടെടുത്തതായി എസ്എച്ച്ഒ ഗംഗാ പ്രസാദ് ആര്യ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16
