Quantcast

കുടിശ്ശിക അടച്ചില്ല: ബംഗളൂരുവിലെ 13,000 ദരിദ്ര കുടുംബങ്ങൾക്ക് വീട് നഷ്ടമാകും

തിരിച്ചടവ് മുടങ്ങിയ കുടുംബങ്ങൾക്ക് ഇതിനകം മുന്നറിയിപ്പ് നോട്ടീസ് നൽകിക്കഴിഞ്ഞു

MediaOne Logo
കുടിശ്ശിക അടച്ചില്ല: ബംഗളൂരുവിലെ 13,000 ദരിദ്ര കുടുംബങ്ങൾക്ക്  വീട് നഷ്ടമാകും
X

ബംഗളൂരു: ബംഗളൂരുവിലെ ചേരി നിർമ്മാർജ്ജന ബോർഡ് നിർമ്മിച്ചു നൽകിയ വീടുകളുടെ ഗുണഭോക്തൃ വിഹിതം അടയ്ക്കാത്തതിനെത്തുടർന്ന് നഗരത്തിലെ 13,000-ത്തോളം കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ചേരി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾ സർക്കാർ നിശ്ചയിച്ച തുക വർഷങ്ങളായി അടയ്ക്കാത്തതാണ് കാരണം.ഓരോ വീടിനും ഏകദേശം എട്ടു ലക്ഷം രൂപയാണ് ചിലവ്. ഇതിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡിക്ക് പുറമെ ബാക്കി തുക അവർ അടയ്ക്കണം. എന്നാൽ 13,000-ത്തോളം പേർ വെറും 50,000 രൂപ മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളത്.

തിരിച്ചടവ് മുടങ്ങിയ കുടുംബങ്ങൾക്ക് ബോർഡ് ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. നിശ്ചിത സമയത്തിനകം കുടിശ്ശിക അടച്ചുതീർത്തില്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാക്കി അവരെ കുടിയിറക്കാനാണ് തീരുമാനം. സമീപകാലത്ത് നടന്ന ബോർഡ് മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്. അടുത്ത ആഴ്ച മുതൽ ഗുണഭോക്താക്കൾക്ക് അലോട്ട്‌മെന്റ് റദ്ദാക്കിക്കൊണ്ടുള്ള കത്തുകൾ അയച്ചുതുടങ്ങാൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, പ്രധാനമന്ത്രി ആവാസ് യോജന (അർബൻ), മുഖ്യമന്ത്രിയുടെ മൾട്ടി സ്റ്റോറി ബംഗളൂരു ഹൗസിംഗ് സ്കീം എന്നിവയ്ക്ക് കീഴിലായി ഏകദേശം 23,000 ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിച്ചിരുന്നു. ബാക്കി തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് ഗുണഭോക്താക്കൾക്ക് ഒന്നിലധികം തവണ നോട്ടീസ് നൽകിയിരുന്നു. “ഞങ്ങൾ മൂന്ന് നോട്ടീസുകളും താൽക്കാലിക റദ്ദാക്കൽ കത്തുകളും നൽകി. എന്നിട്ടും അവർ കുടിശ്ശിക തുക അടച്ചിട്ടില്ല,” ഉദ്യോഗസ്ഥൻ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ പണം കൃത്യമായി ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിലെ അലോട്ട്‌മെന്റുകൾ റദ്ദാക്കി പുതിയ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് വീടുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. “നൂറുകണക്കിന് ആളുകൾ വീടുകൾക്കായി കാത്തിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ടവർ പണം അടയ്ക്കുന്നില്ലെങ്കിൽ, വീടുകൾ വെറുതെ ഇട്ടിരിക്കുന്നതിന് പകരം അലോട്ട്‌മെന്റ് റദ്ദാക്കി കാത്തിരിക്കുന്നവർക്ക് നൽകുന്നതാണ് നീതി,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുന്നവർക്ക് അടച്ച തുക മുഴുവനായി തിരികെ ലഭിക്കില്ല. കുടിശ്ശിക വരുത്തിയവർ കാരണമുണ്ടായ “ബുദ്ധിമുട്ടും കാലതാമസവും” കണക്കിലെടുത്ത്, പ്രാരംഭ നിക്ഷേപത്തിൽ നിന്ന് 25% തുക കുറയ്ക്കാനാണ് കോർപ്പറേഷൻ പദ്ധതിയിടുന്നത്. ഓരോ വീടിനും സർക്കാർ 3.5 ലക്ഷം രൂപ സബ്‌സിഡി നൽകുന്നുണ്ട്, ബാക്കി തുക ഗുണഭോക്താവ് അടയ്ക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാകാം പലരും പണമടയ്ക്കാത്തത്.

“പ്രാരംഭ നിക്ഷേപം അടയ്ക്കാൻ വായ്പ എടുത്തിരുന്നു. ഒരു ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന ഞാൻ ബാക്കി തുകയ്ക്കായി മറ്റൊരു ലോൺ എടുക്കാം എന്നാണ് കരുതിയത്. എന്നാൽ എന്റെ സാഹചര്യങ്ങൾ മാറി. അമ്മയ്ക്ക് സുഖമില്ലാതാവുകയും എന്റെ ഉത്തരവാദിത്തങ്ങൾ കൂടുകയും ചെയ്തു. ഇപ്പോൾ ലക്ഷങ്ങൾ അടയ്ക്കുക എന്നത് എനിക്ക് അസാധ്യമാണ്. ഞാൻ ഇതിനകം തന്നെ കടക്കെണിയിലാണ്,” ബാക്കി തുക അടയ്ക്കാൻ കഴിയാത്ത ഒരു ഗുണഭോക്താവ് പറയുന്നു.

ഈ ഭവന പദ്ധതികളിലെ നിർമ്മാണ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും തൃപ്തികരമാണെങ്കിലും, വീടുകളിലേക്ക് യാത്രാ സൗകര്യമില്ലെന്നടക്കമുള്ള പരാതികള്‍ ഗുണഭോക്താക്കൾക്കുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിൽ നിന്നും ഈ വീടുകൾ വളരെ ദൂരെയാണ്. ആഗ്രഹാര പാളയ, ബിിലിജാജി, ബെത്തനഗരെ, അനേക്കൽ, ബിദരഹള്ളി തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ഈ പദ്ധതികൾ സ്ഥിതി ചെയ്യുന്നത്. മാർക്കറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയിൽ എത്താൻ ഗുണഭോക്താക്കൾ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നെന്നും പരാതിയുണ്ട്..

TAGS :

Next Story