180 ഓളം പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, 350ലധികം വിഡിയോകൾ പകർത്തി;19കാരൻ അറസ്റ്റിൽ
വാർത്ത പുറത്തുവന്നതിന് പിന്നാലെ പരത്‌വാഡ, അചൽപൂർ മേഖലകളിൽ ജനരോഷം ശക്തമാകുകയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും ബന്ദും നടത്തുകയും ചെയ്തു

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ 180ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, അവരുടേതായി 350ലധികം അശ്ലീല വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ അയാൻ അഹമ്മദ് തൻവീർ എന്ന 19കാരൻ അറസ്റ്റിലായി.
വാട്ട്‌സ്ആപ്പ്, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതി പെൺകുട്ടികളെ പ്രധാനമായും വലയിലാക്കിയിരുന്നത്. ഇവരുമായി പ്രണയം നടിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷം മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. പെൺകുട്ടികളുടെ അറിവില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും, പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് അവരെ ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.
സംഭവത്തിൽ അറസ്റ്റിലായ തൻവീറിനെ കോടതിയിൽ ഹാജരാക്കുകയും 2026 ഏപ്രിൽ 21 വരെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമം, ഇൻഫർമേഷൻ ടെക്നോളജി ആക്ട് തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമെ, തൻവീറിന്റെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ നൂറോളം അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചതിന് ഉജേർ ഖാൻ ഇഖ്ബാൽ ഖാൻ എന്ന കൂട്ടുപ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് പൂർണമായും നീക്കം ചെയ്യാൻ സൈബർ സെൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ പരത്‌വാഡ, അചൽപൂർ മേഖലകളിൽ ജനരോഷം ശക്തമാകുകയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും ബന്ദും നടത്തുകയും ചെയ്തു. ഇതിനിടെ, അധികൃതർ പ്രതിയുടെ വീട് പൊളിച്ചുമാറ്റി. കൂടുതൽ ഇരകൾക്ക് ഭയമില്ലാതെ പരാതി നൽകാനും അവർക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കാനുമായി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംവിധാനവും പൊലീസ് ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. തൻവീറിന്റെ മൊബൈൽ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ഫോറൻസിക് പരിശോധനകളും പുരോഗമിക്കുകയാണ്.
Adjust Story Font
16

