Quantcast

കോടികളുടെ സ്വത്തിനായി 1,400 കിലോമീറ്റർ സഞ്ചരിച്ച് ക്രൂരകൃത്യം; ഡൽഹി സർവകലാശാല പ്രഫസറുടെ കൊലപാതകത്തിൽ ബംഗാൾ ദമ്പതികൾ പിടിയിൽ

ബർധമാൻ സ്വദേശികളായ രാംപ്രസാദ് ദാസ്, ബാൻശ്രീ ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    7 Jun 2026 4:54 PM IST

കോടികളുടെ സ്വത്തിനായി 1,400 കിലോമീറ്റർ സഞ്ചരിച്ച് ക്രൂരകൃത്യം; ഡൽഹി സർവകലാശാല പ്രഫസറുടെ കൊലപാതകത്തിൽ ബംഗാൾ ദമ്പതികൾ പിടിയിൽ
X

ന്യൂഡൽഹി: ഡൽഹിസർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ദേബോസ്മിത പോളിനെ ഫ്ലാറ്റിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ബർധമാൻ സ്വദേശികളായ രാംപ്രസാദ് ദാസ്, ബാൻശ്രീ ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകം നടപ്പിലാക്കുന്നതിനായി ബംഗാളിൽ നിന്നും ഏകദേശം 1,400 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ ഡൽഹിയിലെത്തിയത്. കൊലപാതകം നടന്ന് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് അന്വേഷണസംഘം പ്രതികളെ വലയിലാക്കിയത്. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റിൽ ബുധനാഴ്ചയാണ് ദേബോസ്മിത കൊല്ലപ്പെട്ടത്.

ഡൽഹി സർവകലാശാലക്ക് കീഴിലുള്ള ശിവാജി കോളജിലെ അധ്യാപികയായിരുന്നു ദേബോസ്മിത. അഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2022ൽ ബെംഗളൂരുവിലുള്ള ഭർത്താവുമായി അകന്ന ഇവർ സഹോദരിയുടെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ബുധനാഴ്ച ഉച്ചയ്ക്ക് 3:20 ഓടെ ഒരു പ്രൈവറ്റ് കാബിലാണ് പ്രതികൾ അപ്പാർട്ട്മെന്റിൽ എത്തിയത്. സംശയം തോന്നാതിരിക്കാൻ ഇവർ തങ്ങളുടെ പ്രായപൂർത്തിയാകാത്ത മകനെയും ഒപ്പം കൂട്ടിയിരുന്നു.

മാസ്ക് ധരിക്കുകയും കയ്യിൽ ബാഗുകൾ കരുതുകയും ചെയ്തിരുന്ന ഇവർ, സിസിടിവിയിൽ പെടാതിരിക്കാനും മറ്റുമായി ലിഫ്റ്റിന് പകരം പടികൾ കയറിയാണ് ആറാം നിലയിലുള്ള ഫ്ലാറ്റിലെത്തിയത്. മുൻപരിചയം ഉണ്ടായിരുന്നതിനാൽ ദേബോസ്മിത തന്നെയാണ് ഇവർക്ക് വാതിൽ തുറന്നുനൽകിയത്. വീട്ടിനുള്ളിൽ പ്രവേശിച്ച പ്രതികൾ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ കൃത്യം നിർവഹിച്ച്, വസ്ത്രങ്ങൾ മാറി താഴെ കാത്തുനിന്നിരുന്ന അതേ കാബിൽ തന്നെ ഇവർ രക്ഷപ്പെടുകയും ചെയ്തു.

കോടികൾ വിലമതിക്കുന്ന ഒരു സ്വത്ത് തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദേബോസ്മിതയ്ക്ക് പശ്ചിമ ബംഗാളിൽ മുത്തച്ഛനിൽ നിന്നും അനന്തരാവകാശമായി ലഭിച്ച വലിയൊരു സ്വത്തുണ്ടായിരുന്നു. ഈ വീട്ടിലെ വാടകക്കാരായിരുന്നു പിടിയിലായ പ്രതികൾ. ഈ സ്വത്ത് എങ്ങനെയെങ്കിലും സ്വന്തമാക്കാൻ ദമ്പതികൾ ശ്രമിച്ചിരുന്നു. എന്നാൽ വാടക വീടൊഴിയാൻ ദേബോസ്മിത ഇവർക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്.

വ്യാഴാഴ്ച ദേബോസ്മിതയുടെ സഹോദരിയായ ദേവാരതി പോൾ പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ഫ്ലാറ്റിലെത്തിയ ദേവാരതി, പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്ന വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ദേബോസ്മിതയുടെ മൃതദേഹം കണ്ടത്. തലയിൽ ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതിന്റെ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കൂടാതെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു മോഷണശ്രമമല്ലെന്ന് പൊലീസിന് ആദ്യം തന്നെ വ്യക്തമായിരുന്നു.

സത്യം അപ്പാർട്ട്മെന്റ് പോലെയുള്ള വലിയൊരു ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ നടന്ന കൊലപാതകം പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പ്രതികൾ സഞ്ചരിച്ച കാബിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവദിവസം ഫ്ലാറ്റിലെത്തിയ 200ഓളം ആളുകളിൽ നിന്നും 13 പേരെ പൊലീസ് ചുരുക്കപ്പട്ടികയാക്കി ചോദ്യം ചെയ്തു. ഇതിനായി ഏഴ് പൊലീസ് സംഘങ്ങൾ നാല് സംസ്ഥാനങ്ങളിലായി വ്യാപക പരിശോധനയാണ് നടത്തിയത്.

ഈ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ബർധമാനിൽ നിന്നും ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് റിമാൻഡ് വഴി ഡൽഹിയിലെത്തിച്ച് വിശദമായ അന്വേഷണങ്ങൾ തുടരാനാണ് ഡൽഹി പൊലീസിന്റെ നീക്കം.

TAGS :

Next Story