'ശുദ്ധജലം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജനങ്ങൾക്ക്': ഇൻഡോറിൽ മലിനജലം കുടിച്ച് 20 പേർ മരിച്ചതിൽ ബിജെപി എംപി
എല്ലാം സർക്കാർ ചെയ്യുമെന്ന് കരുതുന്നതരുതെന്നും ജലസംഭരണികളും ജലസ്രോതസ്സുകളും വൃത്തിയാക്കണമായിരുന്നെന്നും ഗ്യാനേശ്വർ പാട്ടീൽ

- Updated:
2026-01-08 09:52:53.0

ന്യൂഡൽഹി: ഇൻഡോറിലെ ഭഗീരത്പുരയിൽ മലിനജലം കുടിച്ച് 20 പേർ മരിച്ചതിൽ വിവാദ വിശദീകരണവുമായി ബിജെപി എംപി. ശുദ്ധജലം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കാണെന്നായിരുന്നു ബിജെപി എംപി ഗ്യാനേശ്വർ പാട്ടീലിന്റെ പ്രസ്താവന. ഇതോടെ, മരണത്തെതുടർന്ന് ആരംഭിച്ച രാഷ്ട്രീയ തർക്കം രൂക്ഷമായി.
ദുരന്തത്തെത്തുടർന്ന് ഗ്യാനേശ്വർ പാട്ടീലിന്റെ മണ്ഡലമായ ഖണ്ട്വയിൽ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് വിവാദ മറുപടി.
ഖണ്ട്വ ആയാലും, മുനിസിപ്പൽ കൗൺസിലായാലും, ഗ്രാമപഞ്ചായത്തായാലും, എല്ലാവരും ഇൻഡോർ സംഭവത്തിൽ നിന്ന് ഒരു പാഠം പഠിക്കണം. സർക്കാർ എല്ലാം ചെയ്യുമെന്ന് കരുതുന്നത് ശരിയല്ല. പൊതുജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ജലസംഭരണികളും ജലസ്രോതസ്സുകളും വൃത്തിയാക്കണമെന്ന് നിരന്തരം നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധജലമാണ് മോദിയുടെ ദൃഢനിശ്ചയം. എല്ലാ വീടുകളിലും ടാപ്പുകൾ ലഭ്യമാക്കുന്നുണ്ട്. പോരായ്മകൾ ഉണ്ടെങ്കിൽ അത് ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കണമെന്നും പാട്ടീൽ പറഞ്ഞു.
ഭരണകക്ഷി ഉത്തരവാദിത്തത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത ആരോപിച്ചു. ഓർഗാർഡൻ വൃത്തിയാക്കുന്നതും പൊതുജനങ്ങളുടെ ഉത്തരവാദിത്തമാണോയെന്നും അദ്ദേഹം ചോദിച്ചു. ആശുപത്രികളിലെ കാലഹരണപ്പെട്ട മരുന്നുകൾ തിരിച്ചറിയുന്നതും പൊതുജനങ്ങളുടെ ജോലിയാണോ എന്ന് ഗ്യാനേശ്വർ പാട്ടീൽ വ്യക്തമാക്കണം. കുടിവെള്ളം വൃത്തിയാക്കുന്നത് പോലും പൊതുജനങ്ങളുടെ ഉത്തരവാദിത്തമാണെങ്കിൽ, സർക്കാർ നികുതി പണം തിരികെ നൽകണം. സർക്കാർ എന്തിനാണ് നികുതി പിരിക്കുന്നതെന്നും ഗുപ്ത ചോദിച്ചു.
കഴിഞ്ഞ എട്ട് വർഷമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നായാണ് ഇൻഡോറിനെ കണക്കാക്കുന്നത്. ദുരിതത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഭരണപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി പ്രഖ്യാപിക്കുകയും ചെയ്തു.
Adjust Story Font
16
