ഓടുന്ന കാറിലിരുന്ന് 'വാട്ടര്‍ ബലൂണ്‍ പ്രാങ്ക്'; ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ,നടപടിയെടുത്ത് പൊലീസ്
കാറിന്‍റെ മുന്‍ സീറ്റിലിരുന്ന സ്ത്രീ ചിരിക്കുന്നതും വിഡിയോയിലുണ്ട്

- Published:
30 March 2026 10:12 PM IST

ഡല്‍ഹി: ഓടുന്ന കാറിൽ നിന്ന് വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേര്‍ക്കെറിഞ്ഞ സംഭവത്തില്‍ നടപടിയെടുത്ത് ഡല്‍ഹി പൊലീസ്. ഭാല്‍സ്വ ഫ്ലൈഓവറില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്‍റെ വിഡിയോ വൈറലായതോടെയാണ് പൊലീസിന്‍റെ നടപടി. മാർച്ച് 27 ന് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനത്തിന് ഇരയായിരുന്നു.
കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന കുട്ടി വാഹനമോടിക്കുന്നവരുടെ നേരെ വാട്ടർ ബലൂണുകൾ ഒന്നിന് പിറകെ ഒന്നായി എറിയുന്ന വിഡിയോ ആക്ടിവിസ്റ്റ് ദിവ്യ ഗന്ധോത്ര ടണ്ടൻ സോഷ്യല്‍മീഡിയിയില്‍ പങ്കുവെച്ചിരുന്നു. വാട്ടര്‍ ബലൂണ്‍ ദേഹത്തേക്ക് പിന്നാലെ ഒരു ബൈക്ക് യാത്രികന്‍ ബാലന്‍സ് തെറ്റി ഫ്ലൈഓവറിന്റെ ചുമരിൽ ഇടിക്കുന്നതും താഴേക്ക് വീഴാതെ കഷ്ടിച്ച് രക്ഷപ്പെടുന്നതും കാണാമായിരുന്നു. ഇതെല്ലാം കണ്ട് കാറിന്‍റെ മുന്‍ സീറ്റിലിരുന്ന സ്ത്രീ ചിരിക്കുന്നതും വിഡിയോയിലുണ്ട്. ഇതും രൂക്ഷവിമര്‍ശനത്തിനിടയാക്കി.
'ഇത് തമാശയല്ല. ഇത് കുറ്റകരമാണ്' എന്ന അടിക്കുറിപ്പോടെയാണ് ആക്ടിവിസ്റ്റ് ദിവ്യ ഗന്ധോത്ര ടണ്ടൻ എക്‌സിൽ വിഡിയോ പങ്കുവെച്ചത്. "കൂടുതൽ ഞെട്ടിപ്പിക്കുന്ന കാര്യം, മുന്‍ സീറ്റിലിരിക്കുന്ന സ്ത്രീ ചിരിക്കുന്നതായിരുന്നു. ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് കർശന നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിച്ച പരാതിയിൽ കർശന നടപടി എടുത്തെന്ന് ഡൽഹി പൊലീസ് അറിയിച്ചു.അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും മോട്ടോർ വാഹനനിയമപ്രകാരം വാഹന ഉടമക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്.
Adjust Story Font
16
