Quantcast

'അവനായിരുന്നു ഞങ്ങളുടെ ലോകം'; മകൻ വാഹനാപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി

മകന്റെ വിയോഗത്തിൽ തകർന്ന് ആരോടും സംസാരിക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു ദമ്പതികളെന്ന് നാട്ടുകാർ പറഞ്ഞു

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-02-17 05:12:25.0

Published:

17 Feb 2026 9:42 AM IST

അവനായിരുന്നു ഞങ്ങളുടെ ലോകം; മകൻ വാഹനാപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി
X

റായ്പൂർ: മകൻ വാഹനാപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. ജാഞ്ച്ഗിർ- ചമ്പ ജില്ലയിലെ ധർദേയ് ഗ്രാമത്തിൽ കൃഷ്ണ പട്ടേൽ (48) ഭാര്യ രമ ബായി (47) എന്നിവരാണ് വീടിന്റെ മുറ്റത്തെ വേപ്പുമരത്തിൽ മരിച്ചത്. മരണത്തിന് മുമ്പ് ഇവർ തയ്യാറാക്കിയ നാല് പേജുള്ള ആത്മഹത്യക്കുറിപ്പും വീഡിയോ സന്ദേശവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

2024-ൽ മസ്തൂരി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് ഇവരുടെ ഏകമകൻ ആദിത്യ പട്ടേൽ (21) മരിച്ചത്. മകന്റെ മരണം ദമ്പതികളെ മാനസികമായി തകർത്തിരുന്നു.

'ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയായിരുന്നു അവൻ. ദൈവത്തിന്റെ അനുഗ്രഹമായി ലഭിച്ച മകൻ, ഒരു സുഹൃത്തിനെപ്പോലെ ഞങ്ങളെ പരിപാലിച്ചിരുന്നു. ഒരു ക്ഷേത്രത്തിലെ പൂജാരിയെ സഹായിക്കാൻ പോകാൻ മടിച്ച മകനെ നിർബന്ധിച്ച് അയച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നും കൃഷ്ണയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

മരണത്തിന് തൊട്ടുമുമ്പ് തങ്ങളുടെ അഭിഭാഷകനായി ഇവർ ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തിരുന്നു. ആദിത്യയുടെ മരണത്തെത്തുടർന്ന് ലഭിച്ച ഇൻഷുറൻസ് നഷ്ടപരിഹാരത്തുക തങ്ങളുടെ ജ്യേഷ്ഠന്മാരായ കുൽഭാര പട്ടേലിനും ജൽഭാര പട്ടേലിനും നൽകണമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ അയൽക്കാരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. കഴിഞ്ഞ ഒരു വർഷമായി മകന്റെ വിയോഗത്തിൽ തകർന്ന് ആരോടും സംസാരിക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു ദമ്പതികളെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

TAGS :

Next Story