ഡൽഹി സ്ഫോടനം; അൽ ഫലാഹ് സർവകലാശാലക്കെതിരെ എഫ്ഐആർ
വഞ്ചന, വ‍്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ രണ്ടു എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന അൽ ഫലാഹ് സർവകലാശാലക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, വ‍്യാജരേഖ ചമയ്ക്കൽ അടക്കം രണ്ടു എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ ക്രൈം ബ്രാഞ്ച് ഉദ‍്യോഗസ്ഥർ സർവകലാശാലയുടെ ഡൽഹിയിലെ ആസ്ഥാനത്ത് പരിശോധന നടത്തി.
സർവകലാശാല ആസ്ഥാനത്ത് പോലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസ് സർവകലാശാലയ്ക്ക് നോട്ടീസ് നൽകുകയും ചില രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. യുജിസി, എൻഎഎസി എന്നിവ നേരത്തെ സർവകലാശാലക്കെതിരെ രംഗത്തെത്തിയിരുന്നു. സർവകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്ന് യുജിസിയും എൻഎഎസി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
അതേസമയം, ഡൽഹി സ്ഫോടനം നടത്തിയ കാറിൽ 30 മുതൽ 40 കിലോ വരെ സ്ഫോടക വസ്തുക്കൾ ഉണ്ടായതായി ഫോറെൻസിക് പരിശോധനയിൽ പ്രാഥമിക കണ്ടെത്തൽ. സ്ഫോടകവസ്തുവിൽ അമോണിയം നൈട്രേറ്റും, TATP(ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് ) ചേർന്ന മിശ്രിതം കണ്ടെത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടർമാരെ കൂടി അറസ്റ്റ് ചെയ്തതായാണ് വിവരം. ശൃംഖലയിലെ മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കഴിഞ്ഞദിവസം ശ്രീനഗറിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ചു. 9 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

