Z വേണ്ട Y മതി; അതിഷിയുടെ സുരക്ഷയിൽ മാറ്റം വരുത്താൻ ഡൽഹി പൊലീസിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം
അതിഷിക്ക് Z കാറ്റഗറി സുരക്ഷ തുടരേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ

ന്യൂ ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി മാർലേനയുടെ Z കാറ്റഗറി സുരക്ഷ ഒഴിവാക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. പകരം Y കാറ്റഗറി സുരക്ഷാ നൽകാനാണ് നിർദേശം. അതിഷിക്ക് നേരെയുള്ള ഭീഷണിയെക്കുറിച്ചുള്ള കേന്ദ്ര സുരക്ഷാ ഏജൻസികളുടെ അവലോകനത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
Z കാറ്റഗറി സുരക്ഷ തുടരേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ഏജൻസികളുടെ കണ്ടെത്തൽ. പുതിയതോ ഗുരുതരമോ ആയ ഭീഷണികൾ ഇല്ലാത്തതിനാൽ സുരക്ഷ മാറ്റുന്നു എന്നാണ് വിശദീകരണം. 'വൈ' കാറ്റഗറി സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം, ഡൽഹി പൊലീസിലെ രണ്ട് കമാൻഡോകൾ ഉൾപ്പെടെ 12 പേരടങ്ങുന്ന ഒരു സംഘമാണ് അതിഷിക്ക് ഇനി സുരക്ഷ ഒരുക്കുക.
സുരക്ഷ തരം താഴ്ത്തിയതിനാൽ പൈലറ്റ് വാഹനം പോലുള്ള പ്രത്യേക അവകാശങ്ങളും നീക്കം ചെയ്യപ്പെടും. അതിഷിയുടെ സുരക്ഷാ സംവിധാനത്തിന്റെ തുടർച്ചയെക്കുറിച്ച് ഡൽഹി പൊലീസിന്റെ സുരക്ഷാ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അടുത്തിടെ മാർഗനിർദേശം തേടിയിരുന്നു.
ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷാ നില 'Z+' കാറ്റഗറിയിൽ തന്നെ തുടരേണ്ടതുണ്ടോ എന്നും സുരക്ഷാ വിഭാഗം ചോദിച്ചിരുന്നു. ആദ്യം ഇരുവരുടെയും സുരക്ഷയിൽ ഇളവ് വരുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അതിഷിയുടെ സുരക്ഷ സംബന്ധിച്ച് മാത്രം നിർദേശം നൽകുകയായിരുന്നു.
Adjust Story Font
16

