Quantcast

യു.പിയിൽ മക്കളെ പീഡിപ്പിച്ചതിനെതിരായ പരാതി പിൻവലിക്കാൻ വിസമ്മതിച്ചു; മുൻ കൗൺസിലറെ കഴുത്തറുത്ത് കൊന്ന് പ്രതികൾ

പിതാവിനെതിരായ ആക്രമണം തടയാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത മകളെയും പ്രതികൾ ക്രൂരമായി മർദിച്ചു.

MediaOne Logo

Web Desk

  • Published:

    3 Sep 2023 1:17 PM GMT

Ex-municipal councillor killed in UP after he refuses to withdraw molestation complaint
X

ലഖ്നൗ: പീഡന പരാതി പിൻവലിക്കാൻ വിസമ്മതിച്ചതിന് മുൻ മുനിസിപ്പൽ കൗൺസിലറെ കഴുത്തറുത്ത് കൊന്ന് പ്രതികൾ. പ്രായപൂർത്തിയാവാത്ത പെൺമക്കളെ പീഡിപ്പിച്ചതിനെതിരായ പരാതി പിൻവലിക്കണമെന്ന പ്രതികളുടെ ആവശ്യം നിരസിച്ചതോടെയാണ് ക്രൂര കൊലപാതകം. ഉത്തർപ്രദേശിലെ സാംഭൽ ജില്ലയിലാണ് സംഭവം.

പിതാവിനെതിരായ ആക്രമണം തടയാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത മകളെയും പ്രതികൾ ക്രൂരമായി മർദിച്ചു. 51കാരനായ മുൻ മുനിസിപ്പൽ കൗൺസിലറെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാല് അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പീഡിപ്പിച്ചെന്ന പരാതി പിൻവലിക്കാൻ കൊലയാളികളിൽ രണ്ടു പേർ തന്റെ ഭർത്താവിനുമേൽ സമ്മർദം ചെലുത്തിയിരുന്നുവെന്നും അതിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു. എന്നാൽ ആവശ്യം അംഗീകരിക്കാൻ ഭർത്താവ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അവർ പറഞ്ഞു.

പ്രദേശത്തെ ഒരു സ്കൂളിലാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ ജോലി ചെയ്യുന്നത്. സംഭവ ദിവസം താൻ സ്കൂളിൽ ജോലിക്ക് പോയിരിക്കുകയായിരുന്നെന്നും ഭർത്താവ് കൊല്ലപ്പെടുമ്പോൾ ഇളയ മകളും വീട്ടിൽ ഇല്ലായിരുന്നെന്നും ഭാര്യ പറഞ്ഞു. കൊലപാതകത്തിൽ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, ഒളിവിലുള്ള പ്രതികളെ പിടികൂടാൻ റെയ്ഡ് നടത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം അറിയിച്ചു.

ജൂലൈ 12ന് സ്‌കൂളിലേക്ക് പോകുമ്പോൾ പ്രായപൂർത്തിയാകാത്ത തന്റെ രണ്ട് പെൺമക്കളെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിതാവ് ജൂലൈ 15ന് പൊലീസ് സ്റ്റേഷനിൽ നാല് പേർക്കെതിരെ പരാതി നൽകുകയായിരുന്നു. പരാതി പ്രകാരം കേസെടുത്ത പൊലീസ് ജൂലൈ 20ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നതായും ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

TAGS :

Next Story