Quantcast

തമിഴ്‌നാട്ടിൽ ചുവപ്പണിഞ്ഞ് നാല് മണ്ഡലങ്ങൾ; തിളക്കമാര്‍ന്ന വിജയവുമായി ഇടതുപക്ഷം

കീഴ്വേളൂർ, പത്മനാഭപുരം മണ്ഡലങ്ങളിലാണ് സിപിഎം ജയിച്ചുകയറിയതെങ്കില്‍ തിരുത്തുറൈപ്പൂണ്ടി, തള്ളി മണ്ഡലങ്ങളിലാണ് സിപിഐ വിജയിച്ചത്.

MediaOne Logo
തമിഴ്‌നാട്ടിൽ ചുവപ്പണിഞ്ഞ് നാല് മണ്ഡലങ്ങൾ; തിളക്കമാര്‍ന്ന വിജയവുമായി ഇടതുപക്ഷം
X

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച ഇടതുപക്ഷത്തിന് മികച്ച വിജയം. നാല് സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. രണ്ട് സീറ്റുകള്‍ വീതമാണ് സിപിഎമ്മും സിപിഐയും നേടിയത്. കീഴ്വേളൂർ, പത്മനാഭപുരം മണ്ഡലങ്ങളിലാണ് സിപിഎം ജയിച്ചുകയറിയതെങ്കില്‍ തിരുത്തുറൈപ്പൂണ്ടി, തള്ളി മണ്ഡലങ്ങളിലാണ് സിപിഐ വിജയിച്ചത്. അഞ്ച് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്.

കീഴ്വേളൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ഡി. ലത 2,278 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച ലത, ടിവികെയുടെ സെന്തിൽ പാണ്ഡ്യയെയാണ് പരാജയപ്പെടുത്തിയത്. 2278 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലത നേടിയത്.

പത്മനാഭപുരം മണ്ഡലത്തിൽ ആവേശകരമായ വിജയമാണ് സിപിഎമ്മിന്റെ ആർ. ചെല്ലസ്വാമി സ്വന്തമാക്കിയത്. 15,569 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് ടിവികെയുടെ കൃഷ്ണകുമാറിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. കന്യാകുമാരി ജില്ലയിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നായ പത്മനാഭപുരത്തെ ഈ വിജയം ഇടതുപക്ഷത്തിന് വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്.

അതേസമയം തിരുത്തുറൈപ്പൂണ്ടി മണ്ഡലത്തിലാണ് സിപിഐ സ്ഥാനാർത്ഥി കെ മാരിമുത്തു വിജയിച്ചത്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പാണ്ഡ്യൻ എസ്-നെ 12,922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാരിമുത്തു പരാജയപ്പെടുത്തിയത്. തള്ളി മണ്ഡലത്തിൽ സിപിഐയുടെ തന്നെ ടി രാമചന്ദ്രൻ 5240 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ ഡോ.നാഗേഷ്‌കുമാറിനെ പരാജയപ്പെടുത്തിയത്.

അതേസമയം തമിഴക രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി നടൻ വിജയിയുടെ തമിഴക വെട്രി കഴകം മാറി. 110 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി രാഷ്ട്രീയ നിരീക്ഷകരെപോലും ഞെട്ടിച്ചിരിക്കുകയാണ് വിജയ്. ശക്തമായ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കം തോറ്റു. ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ എഐഎഡിഎംകെയും വിജയിയും കൈകോർക്കുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. ഡിഎംകെയ്ക്ക് സാധാരണയായി ലഭിക്കുന്ന ദലിത്, ക്രിസ്ത്യൻ, ന്യൂനപക്ഷ വോട്ടുകളിൽ വലിയ പങ്കും ഇത്തവണ വിജയ് നേടി.

TAGS :

Next Story