ജനങ്ങളുമായി ജൈവിക ബന്ധമുള്ള നേതാവ്, കറ കളഞ്ഞ സോഷ്യലിസ്റ്റ്; സിദ്ധരാമയ്യക്ക് പിഴച്ചെതെവിടെ?
ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഏഴ് മണിക്കൂർ നീണ്ട മാർത്തൺ ചർച്ചയിലാണ് മുഖ്യമന്ത്രി മാറ്റത്തിന് തത്വത്തിൽ അംഗീകാരമായത്. തനിക്ക് ഉണ്ട് എന്ന് കരുതിയിരുന്ന പിന്തുണ കേന്ദ്ര നേതൃത്വം പരിഗണിച്ചില്ല എന്ന പ്രയാസം സിദ്ധരാമയ്യക്ക് ഉണ്ടെങ്കിലും ഡൽഹിയിൽ മാന്യമായ 'അക്കോമഡേഷൻ' ഉറപ്പ് കിട്ടിയപ്പോൾ അദ്ദേഹം വഴങ്ങി എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാവുന്നത്

- Updated:
2026-05-27 13:12:01.0

ബംഗലുരു: മാസങ്ങൾ നീണ്ട അധികാര വടം വലിക്ക് പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രി മാറ്റം നടക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. ജനകീയനായ കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യക്ക് പിഴച്ചെതിവിടെ ?
2023 ൽ സർക്കാർ രൂപീകരണ സമയത്ത് തന്നെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഫോർമുല ഉണ്ടായിരുന്നു എന്നാണ് ഡി.കെ ശിവകുമാർ കേന്ദ്രങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ, സിദ്ധരാമയ്യ ഒരിക്കലും ഇത്തരമൊരു ഫോർമുല ഉണ്ടെന്ന കാര്യം പരസ്യമായി അംഗീകരിച്ചിട്ടില്ല. പലപ്പോഴും താൻ അഞ്ച് കൊല്ലം ഭരിക്കുമെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഏഴ് മണിക്കൂർ നീണ്ട മാർത്തൺ ചർച്ചയിലാണ് മുഖ്യമന്ത്രി മാറ്റത്തിന് തത്വത്തിൽ അംഗീകാരമായത്. തനിക്ക് ഉണ്ട് എന്ന് കരുതിയിരുന്ന പിന്തുണ കേന്ദ്ര നേതൃത്വം പരിഗണിച്ചില്ല എന്ന പ്രയാസം സിദ്ധരാമയ്യക്ക് ഉണ്ടെങ്കിലും ഡൽഹിയിൽ മാന്യമായ അക്കോമഡേഷൻ എന്ന ഉറപ്പ് കിട്ടിയപ്പോൾ അദ്ദേഹം വഴങ്ങി എന്നാണ് പുറത്തുവന്ന വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്.
അഞ്ച് കൊല്ലം താൻ ഭരിക്കും എന്ന് ആത്മവിശ്വാസത്തോടെ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു. ഒന്ന് എംഎൽഎമാരുടെ പിന്തുണ തന്നെ. കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗത്തിന്റെ പിന്തുണ തനിക്കാണെന്നാണ് സിദ്ധരാമയ്യ കരുതിയത്. എന്നാൽ, പ്രശ്‌ന പരിഹാരത്തോട് അടുത്തപ്പോൾ എംഎൽഎമാരുടെ എണ്ണം ഹൈക്കമാൻഡ് പരിഗണിച്ചില്ലെന്നാണ് ദേശിയ നേതൃത്വത്തോട് അടുപ്പമുള്ളവർ പറയുന്നത്. കർണാടകയിലെ പിന്നോക്ക വിഭാഗത്തിൽ നിന്ന് ഉയർന്നു വന്ന സോഷ്യലിസ്റ്റ് നേതാവായ സിദ്ധരാമയ്യ ഒരിക്കലും തന്റെ സെക്കുലർ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയിട്ടില്ല. പിന്നോക്ക വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ തനിക്കാണെന്ന വിശ്വാസവും സിദ്ധരാമയ്യക്ക് ഉണ്ടായിരുന്നു. പ്രശ്‌ന പരിഹാരത്തിലേക്ക് അടുത്തപ്പോൾ കേന്ദ്ര നേതൃത്വം അതും പരിഗണിച്ചില്ല.
മറ്റൊന്ന് രാഹുൽ ഗാന്ധിയുമായി ഉള്ള അടുപ്പമാണ്. കർണാടകയിൽ രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവായാണ് സിദ്ധരാമയ്യ അറിയപ്പെടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി തനിക്ക് വേണ്ടി പ്രതിരോധം തീർക്കുമെന്ന വിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണ പ്രിയങ്ക ഗാന്ധിയുടേയും കർണാടകയിൽ നിന്ന് തന്നെയുള്ള എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടേയും നിലപാടുകൾ നിർണായകമായി.
കാത്തിരുന്ന് കരുക്കൾ നീക്കി ഡി.കെ ശിവകുമാർ
കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡി.കെ. ശിവകുമാർ തികച്ചും ആസൂത്രിതമായാണ് ഈ പോരാട്ടത്തിൽ കരുക്കൾ നീക്കിയത്. സിദ്ധരാമയ്യയുടെ വിശ്വസ്തർ പരസ്യമായി മുഖ്യമന്ത്രിയെ പിന്തുണച്ചപ്പോൾ, ശിവകുമാർ പൊതുവേദിയിൽ കടുത്ത പ്രകോപനങ്ങൾക്ക് മുതിരാതെ ക്ഷമയോടെ 'ലോംഗ് ഗെയിം' കളിച്ചു.
കൃത്യമായ ഇടവേളകളിൽ ഹൈക്കമാൻഡുമായി സമ്പർക്കം പുലർത്തിയ ഡി.കെ ശിവകുമാർ സർക്കാർ രൂപീകരണ സമയത്ത് തനിക്ക് നൽകിയ വാഗ്ദാനത്തെ കുറിച്ച് നേതൃത്വത്തെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പരസ്യമായി ഒരുവാക്ക് പോലും പറയാതെ പാർട്ടി പ്ലാറ്റ്‌ഫോമുകളിൽ നിരന്തരം വിഷയം ഉയർത്തിയത് ഡി.കെക്ക് ഗുണകരമായി എന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്.
ഊരാക്കുടുക്ക് അഴിച്ചത് ഡൽഹിയിലെ മാരത്തൺ ചർച്ച
ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വെച്ച് നടന്ന മാരത്തൺ ചർച്ചകളിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ സിദ്ധരാമയ്യയുമായും ശിവകുമാറുമായും വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി. പരസ്യമായി രാജ്യസഭാ തെരഞ്ഞെടുപ്പാണ് അജണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും നേതൃമാറ്റ ചർച്ചകൾ തന്നെയാണ് യോഗത്തിൽ പ്രധാനമായും നടന്നത്. സിദ്ധരാമയ്യയെ അപമാനിച്ച് ഇറക്കിവിട്ടു എന്ന തോന്നൽ ഉണ്ടാക്കാതിരിക്കാൻ അദ്ദേഹത്തിന് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു പദവിയും നൽകി ആദരവോടെ മാറ്റാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്ന് യോഗത്തിൽ നിലപാടെടുത്തു. അധികാരക്കൈമാറ്റം കർണാടക കോൺഗ്രസിനെ കൂടുതൽ ശക്തമാക്കുമോ അതോ പുതിയൊരു ഗ്രൂപ്പ് പോരിന് വഴിവെക്കുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
Adjust Story Font
16
