ബിഹാർ വോട്ടർ പട്ടികയിൽ 5,000-ത്തിലധികം യുപി നിവാസികളെ ഉൾപ്പെടുത്തിയെന്ന് ഇൻഡ്യ സഖ്യം
സംശയാസ്പദമായ വോട്ടർമാരുടെ എണ്ണം സാങ്കൽപ്പികമാണെന്ന് അവകാശപ്പെട്ടുകൊണ്ട് കമ്മീഷൻ ആരോപണം തള്ളി

ബിഹാർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയുടെ നേട്ടത്തിനായി ഉത്തർപ്രദേശിൽ നിന്ന് 5,000-ത്തിലധികം ആളുകളെ ബിഹാറിലെ ഒരു സമീപ ജില്ലയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇൻഡ്യ സഖ്യം ആരോപിച്ചു. എന്നാൽ സംശയാസ്പദമായ വോട്ടർമാരുടെ എണ്ണം സാങ്കൽപ്പികമാണെന്ന് അവകാശപ്പെട്ടുകൊണ്ട് കമ്മീഷൻ ആരോപണം തള്ളി.
ചൊവ്വാഴ്ച മധുബാനി ജില്ലയിലെ ഫുൽപരസിൽ നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും ആർജെഡി എംപി മനോജ് കുമാർ ഝായുമാണ് ആരോപണം ഉന്നയിച്ചത്. യുപിയിലെ കുശിനഗർ ജില്ലയിലെ ഖദ്ദ നിയോജകമണ്ഡലത്തിലെ വോട്ടറായിരുന്ന ഒരാൾ ബിഹാറിലും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ ചൂണ്ടിക്കാട്ടി. പശ്ചിമ ചമ്പാരൻ ജില്ലയിലെ വാൽമീകി നഗർ നിയമസഭാ മണ്ഡലത്തിലാണ് 'സംശയാസ്പദമായ' വോട്ടർമാർ കൂടുതലും രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അവർ ആരോപിച്ചു.
എന്നാൽ വെസ്റ്റ് ചമ്പാരൻ ജില്ലാ ഭരണകൂടം ഈ അവകാശവാദം നിഷേധിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് ഇറക്കിയ പ്രസ്താവനയിൽ പങ്കുവെക്കുകയും ചെയ്തു. 'ഇത് ആഗസ്റ്റ് 1-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ഒരു കരട് വോട്ടർ പട്ടികയാണ്. അന്തിമ പട്ടികയല്ല. കരട് പട്ടികയുടെ ഉദേശം തന്നെ ഇരട്ടിപ്പ് അല്ലെങ്കിൽ മറ്റ് പൊരുത്തക്കേടുകൾ സംബന്ധിച്ച അവകാശവാദങ്ങളും എതിർപ്പുകളും ക്ഷണിക്കുക എന്നതാണ്' പ്രസ്താവനയിൽ പറയുന്നു.
'വാല്‍മീകി നഗറില്‍ നദികളുടെ ഗതിയിലെ മാറ്റം കാരണം ആളുകള്‍ പലപ്പോഴും വിലാസം മാറ്റാന്‍ നിര്‍ബന്ധിതരാകുന്നതായും ഇത് ഒരാള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിലേക്ക് നയിക്കുന്നു. അത്തരം പൊരുത്തക്കേടുകള്‍ ഇല്ലാതാക്കുന്നതിനാണ് പ്രത്യേക തീവ്രമായ പുനരവലോകനം ലക്ഷ്യമിടുന്നത്.' സുര്‍ജേവാലയും ഝായും പരാമര്‍ശിച്ച ഖദ്ദ വോട്ടറായ ഛേദി റാമിനെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും യുപി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 'പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ അദ്ദേഹം ഇതിനകം നല്‍കിയിട്ടുണ്ടെന്നും' ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Adjust Story Font
16

