ജമ്മുകശ്മീർ ഭീകരാക്രമണം: ഡൽഹിയിലും സുരക്ഷ ശക്തമാക്കി പൊലീസ്, വിനോദസഞ്ചാര മേഖലയിൽ പ്രത്യേക സുരക്ഷ
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ജമ്മുകശ്മീരിലെ ഭീകരാക്രമണം

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഡൽഹിയിലും സുരക്ഷ ശക്തമാക്കി പൊലീസ്. രാജ്യതലസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ജമ്മുകശ്മീരിലെ ഭീകരാക്രമണം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിനോദസഞ്ചാര മേഖലയില്‍ സുരക്ഷ ശക്തമാക്കുന്നത്.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 27ലധികം പേരുടെ മരണങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സമീപ വര്‍ഷങ്ങളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള വ്യക്തമാക്കുന്നത്.
പ്രാദേശിക വാസികളെയും കച്ചവടക്കാരേയും ഒഴിവാക്കി വിനോദസഞ്ചാരികളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്. മിനി സ്വിറ്റ്സർലാൻ്റ് എന്നറിയപ്പെടുന്ന ബൈസരൻ വാലിയിലാണ് ആക്രമണം. കുതിരപ്പുറത്തും നടന്നും മാത്രം കയറാവുന്ന ഭാഗമാണിത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി.
അതേസമയം അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലേക്ക് തിരിച്ചു.
Adjust Story Font
16

