ചാരക്കേസ്; ജ്യോതി മൽഹോത്ര പാകിസ്താൻ സന്ദർശിച്ചത് തോക്കുധാരികളുടെ സുരക്ഷയിൽ; ചർച്ചയായി സ്കോട്ടിഷ് വ്ളോഗറുടെ വിഡിയോ
ജ്യോതി മൽഹോത്രയുടെ പാകിസ്താൻ യാത്രകളിൽ അവർക്ക് ലഭിച്ച സ്വീകരണത്തെയും സുരക്ഷയെയും കുറിച്ചുള്ള സംശയം വർധിപ്പിക്കുന്നതാണ് സ്കോട്ടിഷ് യൂട്യൂബറുടെ വിഡിയോ

ന്യൂഡൽഹി: പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര ലാഹോറിലെ അനാർക്കലി ബസാറിൽ എകെ-47 റൈഫിളുകളുമായുള്ള ആറ് പേരുടെ സുരക്ഷയിൽ സഞ്ചരിക്കുന്നത് ചോദ്യമുയർത്തുന്നു. പാകിസ്താനിൽ യാത്ര ചെയ്യുകയായിരുന്ന ഒരു സ്കോട്ടിഷ് യൂട്യൂബരുടെ വ്ലോഗിലാണ് ജ്യോതി മൽഹോത്രയും കൂട്ടരും പ്രത്യക്ഷപ്പെടുന്നത്. കല്ലം അബ്രോഡ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ കല്ലം മിൽ മാർച്ചിൽ പാകിസ്താൻ സന്ദർശിക്കുകയിരുന്നു. ലാഹോറിലെ അനാർക്കലി ബസാറിൽ അദ്ദേഹം ചിത്രീകരിച്ച ഒരു വിഡിയോയിൽ തോക്കുധാരികളായ സിവിലിയൻ വേഷത്തിലുള്ള പൊലീസുകാരുടെ കൂടെ ജ്യോതി മൽഹോത്ര കടന്നുവരുന്നു. പാകിസ്താനിൽ ആദ്യമായിട്ടാണോ ഇന്ത്യയിൽ വന്നിട്ടുണ്ടോ എന്നൊക്കെ ജ്യോതി കല്ലമിനോട് ചോദിക്കുന്നു. തിരിച്ച് പാകിസ്താന്റെ ആതിഥ്യമര്യാദയെക്കുറിച്ച് ചോദിച്ചപ്പോൾ 'വളരെ മികച്ചതാണ്' എന്ന് ജ്യോതി മറുപടിയും നൽകുന്നു.
ജ്യോതി നടന്നു നീങ്ങുമ്പോൾ ആയുധധാരികൾ അവരോടുപ്പുണ്ടെന്ന് കല്ലം മനസ്സിലാക്കുന്നു. 'എല്ലാ സുരക്ഷയുമുള്ളയളാണ് അവൾ. ആറ് തോക്കുധാരികൾ അവളെ ചുറ്റിപ്പറ്റിയുണ്ട്. ഇത്രയും തോക്കുകളുടെ ആവശ്യമെന്താണ്?' കല്ലം വിഡിയോയിൽ ചോദിക്കുന്നു. സ്കോട്ടിഷ് യൂട്യൂബറുടെ വീഡിയോയിൽ ജ്യോതി മൽഹോത്രയോടൊപ്പം വിനോദസഞ്ചാരികളെപ്പോലെ തോന്നിക്കുന്ന മറ്റ് ചിലരെയും കാണാം.
സ്കോട്ടിഷ് യൂട്യൂബറുടെ വിഡിയോ പുറത്തുവന്നതോടെ ജ്യോതി മൽഹോത്രയ്ക്ക് ചുറ്റും എകെ 47 ആയുധധാരികളായ ആളുകൾ എന്തിനാണ്, അവർക്കൊപ്പമുള്ള മറ്റുള്ളവർ ആരാണ് എന്നതടക്കമുള്ള ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. ജ്യോതി മൽഹോത്രയുടെ പാകിസ്താൻ യാത്രകളിൽ അവർക്ക് ലഭിച്ച സ്വീകരണത്തെയും സുരക്ഷയെയും കുറിച്ചുള്ള സംശയം വർധിപ്പിക്കുന്നതാണ് സ്കോട്ടിഷ് യൂട്യൂബറുടെ വിഡിയോ. പാകിസ്താൻ സുരക്ഷ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉന്നത പാർട്ടികളിലേക്ക് അവരെ ക്ഷണിച്ചിരുന്നതായും ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷവും അവരുമായി ബന്ധം തുടർന്നതായും പൊലീസ് റിപ്പോർട്ടുണ്ട്. പാകിസ്താൻ ഉദ്യോഗസ്ഥർക്ക് എന്ത് വിവരങ്ങളാണ് അവർ ചോർത്തി നൽകിയെന്ന് അന്വേഷിക്കുന്നതിനാൽ അവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്
ജ്യോതി മൽഹോത്രയുടെ സാമ്പത്തിക കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. വരുമാനത്തിന് അനുസൃതമല്ലാത്ത ആഡംബര ജീവിതശൈലിയാണ് അവർ നയിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവർ എപ്പോഴും ഫസ്റ്റ് ക്ലാസ് വിമാനങ്ങളിൽ യാത്ര ചെയ്യുകയും, ആഡംബര ഹോട്ടലുകളിൽ താമസിക്കുകയും, ആഡംബര ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. വിഐപി പരിഗണന ലഭിച്ച പാകിസ്താനിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ തന്നെ ജ്യോതി മൽഹോത്ര ചൈനയിലേക്ക് പോയി അവിടെയും ആഡംബര കാറുകളിൽ യാത്ര ചെയ്യുകയും വിലകൂടിയ ആഭരണശാലകൾ സന്ദർശിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16

