ജാതി സർവേ: കർണാടകയിൽ സ്‌കൂളുകൾക്ക് ഒക്ടോബർ 18വരെ അവധി
ജാതി സർവേ പൂർത്തിയാക്കാൻ അധ്യാപക സംഘടന 10 ദിവസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവധി നൽകാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

മുഖ്യമന്ത്രി സിദ്ധരാമയ്യ Photo-Deccanchronicle
ബംഗളൂരു: ജാതി സര്‍വേ പൂർത്തിയാക്കുന്നതിനായി കർണാടകയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ഒക്ടോബർ 8 മുതൽ 18 വരെ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ജാതി സർവേ പൂർത്തിയാക്കാൻ അധ്യാപക സംഘടന 10 ദിവസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവധി നൽകാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കർണാടക സംസ്ഥാന സാമൂഹിക, വിദ്യാഭ്യാസ വികസന കമ്മീഷൻ നടത്തുന്ന സർവേയുടെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ചൊവ്വാഴ്ച വിധാൻ സൗധയിൽ അവലോകന യോഗം ചേർന്നു. ഇതേത്തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 22ന് ആരംഭിച്ച ജാതി സെന്‍സസ് എന്ന പേരില്‍ അറിയപ്പെടുന്ന സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക സര്‍വേ ചൊവ്വാഴ്ച അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പല ജില്ലകളിലും പ്രക്രിയ പൂര്‍ത്തിയായിട്ടില്ല. കൊപ്പലില്‍ 97 ശതമാനം പൂർത്തിയായപ്പോള്‍ ദക്ഷിണ കന്നട ഏകദേശം 67 ശതമാനം മാത്രമാണ് പൂർത്തിയാക്കിയത്.
ഒക്ടോബർ 12 ന് രണ്ടാം പിയുസി മിഡ് ടേം പരീക്ഷകൾ ആരംഭിക്കുന്നതിനാൽ, പിയു അധ്യാപകരെ സർവേ ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവില്‍ ദസറ അവധിയാണ് വിദ്യാര്‍ഥികള്‍ക്ക്.
Adjust Story Font
16

