Quantcast

'മൃതദേഹം സോഫക്കടിയിൽ ഒളിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞു'; 60കാരിയെ തലക്കടിച്ച് കൊന്ന പതിനഞ്ചുകാരന്‍ പിടിയിൽ

കൊലപാതകം നടത്താനും തെളിവുകള്‍ നശിപ്പിക്കാനും സുഹൃത്തിനെയും പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു

MediaOne Logo

ലിസി. പി

  • Updated:

    2026-02-18 12:15:18.0

Published:

18 Feb 2026 4:14 PM IST

മൃതദേഹം സോഫക്കടിയിൽ ഒളിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞു; 60കാരിയെ തലക്കടിച്ച് കൊന്ന പതിനഞ്ചുകാരന്‍ പിടിയിൽ
X

മുംബൈ: ടിവി പൊട്ടിച്ചതിന് വഴക്ക് പറഞ്ഞതിന് 15കാരന്‍ പിതാവിന്‍റെ സഹോദരിയെ തലക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ വസായിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 60കാരിയായ ദുർഗ ബൻസോഡെയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരന്‍റെ മകനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി.

കുറ്റകൃത്യം മറച്ചുവെക്കാന്‍ പ്രതി കൂട്ടുകാരന്‍റെ സഹായത്തോടെ മൃതദേഹം സോഫയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഭാരം കൂടുതലായതിനാല്‍ ഇരുവര്‍ക്കും അതിന് സാധിച്ചില്ലെന്നും പൊലീസ് പറയുന്നു. പ്രതികള്‍ ദുര്‍ഗയുടെ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.

പഠനം പാതിവഴിയില്‍ നിര്‍ത്തിയ സഹോദരന്‍റെ മകനെ തന്‍റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചുവരികയായിരുന്നു ദുർഗ ബൻസോഡെ. ടിവി അമിതമായി കാണുന്നതിനെയും പഠനം പാതിവഴിയില്‍ നിര്‍ത്തിയതിനും അനന്തരവനെ ദുര്‍ഗ ശകാരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ 15കാരന്‍ തന്റെ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുളവടികൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം ഇരുവരും രക്ഷപ്പെടുകയും ചെയ്തു. ദുർഗ ബൻസോഡെയുടെ മകള്‍ പലതവണ വിളിച്ചിട്ടും കിട്ടാതായതോടെ നടത്തിയ അന്വേഷണമാണ് കൊലപാതകം പുറം ലോകം അറിഞ്ഞത്.

തന്‍റെ സഹോദരനോട് അമ്മയെകുറിച്ച് അന്വേഷിക്കാന്‍ വേണ്ടി ഇവര്‍ ആവശ്യപ്പെട്ടു. ദുർഗ ബൻസോഡെയുടെ മകന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുന്നതായി കണ്ടു. ഏറെനേരം മുട്ടിയതിന് ശേഷവും പ്രതികരണമൊന്നും ലഭിച്ചില്ല. ജനാലയിലൂടെ നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെ കാലുകൾ തറയിൽ കിടക്കുന്നത് അയാള്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വീട് അകത്ത് നിന്ന് പൂട്ടിയതിനാല്‍ കുളിമുറിയിലെ ജനാലയുടെ സ്ലാബ് നീക്കം ചെയ്താണ് പൊലീസ് അകത്ത് കടന്നത്. മുള വടികൊണ്ട് തലയിൽ ഒന്നിലധികം തവണ അടിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വീട്ടില്‍ താമസിച്ചിരുന്ന അനന്തരവനിലേക്ക് തന്നെയാണ് പൊലീസിന്‍റെ സംശയമുന ആദ്യം നീണ്ടത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ 15കാരന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തി. മൃതദേഹം നശിപ്പിക്കാനും തെളിവുകൾ നശിപ്പിക്കാനും സുഹൃത്ത് സഹായിച്ചുവെന്നും പ്രതി മൊഴി നല്‍കി. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story