മകന്‍റെ മുന്നിൽ വച്ച് കൊടും ക്രൂരത; ഭാര്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു

- Published:
18 March 2026 3:51 PM IST

മുംബൈ: കുടുംബ വഴക്കിനെ തുടർന്ന് 13 വയസുകാരനായ മകന്റെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തി. മാർച്ച് 14 ന് രാവിലെ മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് മരിച്ചത്. ഇവരുടെ ഭർത്താവ് രാജ്കുമാർ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ ഒന്നിൽ വച്ച് ലോക്കൽ ട്രെയിനിന് മുന്നിലേക്ക് ഭാര്യയെ തള്ളിയിട്ട ശേഷം പ്രതി താനെയിലേക്കും അവിടെ നിന്ന് ട്രെയിനിൽ ദാദറിലേക്കും വിരാറിലേക്കും പോയതായി പൊലീസ് പറഞ്ഞു. വിരാറിൽ നിന്ന് ഗുജറാത്തിലേക്ക് പോകുന്ന ട്രെയിനിൽ കയറിയ ഇയാളെ സൂറത്തിൽ നിന്ന് പിടികൂടുകയായിരുന്നു.
ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് പരാതി നൽകിയതായും പുഷ്പ ഗുപ്തയുടെ സഹോദരനായ കമലേഷ് കുമാർ ഗുപ്ത പറഞ്ഞു.സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായാണ് സൈന്യത്തിൽ ജോലി ചെയ്യുന്ന കമലേഷ് മുംബൈയിലെത്തിയത്. പിന്നീട്, കമലേഷ് സഹോദരിയും അവരുടെ മകനുമായി മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തി. എന്നാൽ, തന്റെ ആർമി ഐഡി കാർഡ് രാജ്കുമാറിന്റെ വീട്ടിൽ മറന്നുവച്ച കമലേഷ് അത് എടുക്കാനായി തിരികെ പോയപ്പോൾ, പ്രകോപിതനായ പ്രതി വീട്ടിനുള്ളിലാക്കി പൂട്ടിയിടുകയായിരുന്നു.
തുടർന്ന്, രാജ്കുമാർ സ്റ്റേഷനിലെത്തി പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന പുഷ്പയെ, ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും, ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Adjust Story Font
16
