ഒരു ഭാര്യ, രണ്ട് ഭർത്താക്കന്മാർ; തെരുവിൽ അടിയോടടി; യുവതിയുടെ മറുപടി കേട്ട് ഞെട്ടി നാട്ടുകാർ
യുവാക്കളിലൊരാൾ ബെൽറ്റ് ഊരി രണ്ടാമനെ അടിക്കുകയും തുടർന്ന് പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്തു.

ലഖ്നൗ: ഒരു സ്ത്രീയെച്ചൊല്ലി തെരുവിൽ ഏറ്റുമുട്ടി യുവാക്കൾ. യുവതി തന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടാണ് ഇരു യുവാക്കളും തമ്മിൽ അടിയുണ്ടായത്. യുപി ബിജ്നോറിലെ നാഗർ പാലിക ചൗക്കിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഒടുവിൽ തർക്കത്തിൽ ഇടപെട്ട നാട്ടുകാർ യുവതിയുടെ മറുപടി കേട്ട് ഞെട്ടി.
വൈകീട്ടോടെ, യുവതിയും യുവാവും ബൈക്കിൽ സ്ക്വയറിനടുത്തേക്ക് എത്തുകയും ഈ സമയം മറ്റൊരു ബൈക്കിൽ എത്തിയ രണ്ട് യുവാക്കളിലൊരാൾ ആ സ്ത്രീ തന്റെ ഭാര്യയാണെന്ന് അവകാശപ്പെടുകയുമായിരുന്നു. എന്തിനാണ് തന്റെ ഭാര്യയെയും കൊണ്ട് നടക്കുന്നതെന്നും ഇയാൾ ചോദിച്ചു.
എന്നാൽ ഇത് തന്റെ ഭാര്യയാണെന്നായിരുന്നു യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിന്റെ മറുപടി. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. അധിക്ഷേപവും അസഭ്യവും ചൊരിഞ്ഞ ഇരുവരും തമ്മിൽ അധികംതാമസിയാതെ ഏറ്റുമുട്ടലും ഉണ്ടാവുകയായിരുന്നു.
യുവാക്കളിലൊരാൾ ബെൽറ്റ് ഊരി രണ്ടാമനെ അടിക്കുകയും തുടർന്ന് പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്തു. തമ്മിൽത്തല്ല് കണ്ട് ചിലർ വാഹനം നിർത്തുകയും പ്രദേശത്തുണ്ടായിരുന്ന ആളുകൾ തടിച്ചുകൂടുകയും ചെയ്തു. തർക്കം നിയന്ത്രിക്കാനും യുവാക്കളെ പിരിച്ചുവിടാനും ഇവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ കാര്യമന്വേഷിച്ചപ്പോൾ, യുവതി തന്റെ ഭാര്യയാണെന്നും തങ്ങൾ തമ്മിൽ തർക്കമുണ്ടെന്നും എന്നാൽ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും യുവാക്കളിലൊരാൾ പറഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന യുവാവ് തന്റെ ഭർത്താവാണെന്ന് സ്ത്രീ അവകാശപ്പെട്ടു. ഇതോടെ, കണ്ടുനിന്നവർ ആശയക്കുഴപ്പത്തിലായി. തുടർന്ന്, ഏറെ നേരം ബഹളം തുടർന്നെങ്കിലും ഒടുവിൽ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പിന്നീട് ഇരു യുവാക്കളും യുവതിയും സ്ഥലം വിടുകയും ചെയ്തു.
Adjust Story Font
16

