Quantcast

നിയുക്ത ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

ഫെബ്രുവരി 17-നാണ് താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്

MediaOne Logo
നിയുക്ത ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്ക് ക്ഷണം
X

ന്യൂഡൽഹി: നിയുക്ത ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 17-നാണ് താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ക്ഷണം ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

മുൻ പ്രധാനമന്ത്രിയായിരുന്ന ബീഗം ഖാലിദാസിയയുടെ മകനാണ് താരിഖ് റഹ്മാൻ. ജൂലൈ റെവല്യൂഷന് ശേഷം നടന്ന ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് താരിഖ് റഹ്മാന്റെ ബിഎൻപി ബംഗ്ലാദേശിൽ അധികാരത്തിലെത്തിയത്.

ഇന്ത്യയടക്കം 13 രാഷ്ട്രങ്ങൾക്കാണ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസിന്റെ ക്ഷണമുള്ളത്. ഇന്ത്യക്ക് പുറമെ ചൈന, സൗദി അറേബ്യ, പാകിസ്താൻ, തുർക്കി, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണെ, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ എന്നീ രാഷ്ട്രങ്ങൾക്കാണ് ക്ഷണം ലഭിച്ചത്.

17 വർഷത്തോളം ലണ്ടനിൽ പ്രവാസ ജീവിതം നയിച്ച താരിഖ് റഹ്മാൻ കഴിഞ്ഞ ഡിസംബറിലാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. ആകെയുള്ള 297 സീറ്റിൽ 209 സീറ്റും നേടിയാണ് ബിഎൻപി അധികാരത്തിലെത്തിയത്. രണ്ടാമതെത്തിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 68 സീറ്റ് നേടി. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

TAGS :

Next Story