'അവൾ പൂർണ ആരോഗ്യവതിയായിരുന്നു'; വിദ്യാർഥിനി സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് അമ്മ
അവസാനനിമിഷങ്ങളിൽ അവൾക്കെന്ത് സംഭവിച്ചുവെന്ന് തനിക്കറിയണമെന്നും തനിക്കതിനവകാശമുണ്ടെന്നും അമ്മ പറയുന്നു

ന്യൂഡൽഹി: നോയിഡയിൽ അധ്യാപകദിനാഘോഷങ്ങൾക്കിടെ സ്‌കൂൾ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ നീതി തേടി അമ്മ. ആറാം ക്ലാസ് വിദ്യാർഥിനി തനിഷ്‌ക ശർമയാണ് മരിച്ചത്. നോയിഡയിലെ പ്രസീഡിയം സുകൂളിൽ സെപ്റ്റംബർ നാലിനാണ് സംഭവം. കുഴഞ്ഞ് വീണ വിദ്യാർഥിനിയെ അധികൃതർ ആശുപത്രിയിലെത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് അമ്മ ത്രിപ്ത ശർമ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
'അധ്യാപക ദിനപരിപാടികൾക്കിടെ തന്റെ മകൾ കുഴഞ്ഞ് വീണെന്നും എത്രയും പെട്ടെന്ന് കൈലാഷ് ഹോസ്പിറ്റലിലെത്തിച്ചേരണമെന്നും സ്‌കൂൾ ആധികൃതർ എന്നെ അറിയിച്ചു. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവൾ മരണപ്പെട്ടിരിക്കുന്നു എന്ന വാർത്തയാണ് കേട്ടത്' എന്നാണ് ത്രിപ്ത ശർമ വീഡിയോയിൽ വിശദീകരിക്കുന്നത്. അവസാനനിമിഷങ്ങളിൽ അവൾക്കെന്ത് സംഭവിച്ചുവെന്ന് തനിക്കറിയണമെന്നും തനിക്കതിനവകാശമുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.
കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശ്വാസംമുട്ടി മരിച്ചെന്നാണ് ആദ്യം സ്‌കൂളധികൃതർ റിപ്പോർട്ട് ചെയ്തത്. പിന്നീടാണ് കുഴഞ്ഞ് വീണെന്ന് പറഞ്ഞത്. ഇതാണ് കുടുംബാംഗങ്ങളിൽ സംശയത്തിനിടയാക്കിയത്. ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഫേറൻസിക് പരിശോധനകൾക്കായി കുട്ടിയുടെ ആന്തരകാവയവങ്ങളുടെ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ടന്ന് പൊലീസ് വ്യക്തമാക്കി.
പെൺകുട്ടി ആരോഗ്യവതിയായിരുന്നെന്നും അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും അമ്മ പറഞ്ഞു. പരാതി ലഭിച്ചത് പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ടന്നും വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

