'റീലുണ്ടാക്കാന്‍ വേണ്ടി കാറുമെടുത്ത് റോഡിലേക്കിറങ്ങി, പകരം കൊടുക്കേണ്ടി വന്നത് എന്‍റെ മകന്‍റെ ജീവന്‍'; പത്താം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് മരിച്ച 23കാരന്‍റെ അമ്മ
അപകടമുണ്ടാക്കിയ കാറില്‍ അമിത വേഗതക്കുള്ള 13 ഓളം ചലാനുകള്‍ ഉണ്ടായിരുന്നുവെന്നും മരിച്ച സാഹിൽ ധനേശ്രയുടെ അമ്മ ഇന്ന മാക്കൻ പറഞ്ഞു

- Published:
17 Feb 2026 12:03 PM IST

ന്യൂഡൽഹി: ഈ മാസം മൂന്നിനായിരുന്നു ഡൽഹിയിലെ ദ്വാരക പ്രദേശത്തിന് സമീപത്ത് പത്താംക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് 23 കാരന്‍ ദാരുണമായി മരിച്ചത്. സംഭവത്തില്‍ പ്രതിയായ പത്താംക്ലാസുകാരനെ പരീക്ഷയെഴുതാനായി ജാമ്യം അനുവദിച്ചതിനെതിരെ മരിച്ച യുവാവിന്‍റെ അമ്മ രംഗത്തെത്തി. അപകടമുണ്ടാക്കിയ കാറില്‍ 13 പിഴ നല്‍കാനുള്ള ചലാനുകള്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ മിക്കവയും അമിത വേഗതക്ക് പിഴയൊടുക്കാനുള്ളതായിരുന്നുവെന്നും മരിച്ച സാഹിൽ ധനേശ്രയുടെ അമ്മ ഇന്ന മാക്കൻ പറഞ്ഞു.
പത്താംക്ലാസുകാരന്‍ ഓടിച്ച കാര്‍ മറ്റൊരു കാറിലും ബൈക്കിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സാഹിൽ ധനേശ്ര റോഡിലേക്ക് വീഴുകയും അപകടമുണ്ടാക്കിയ എസ്‌യുവി മറ്റൊരു കാറിലും ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സാഹിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
എന്നാല്‍ അപകടമുണ്ടായി പത്ത് മിനിറ്റോളം തന്‍റെ മകന്‍ സഹായത്തിന് വേണ്ടി കരഞ്ഞെന്നും ആരും തിരിഞ്ഞുനോക്കിയിലെന്നും അമ്മ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'അപകടത്തെക്കുറിച്ച് ഉച്ചക്ക് ഒരുമണിക്ക് ശേഷമാണ് ഫോണ്‍ കോള്‍ വന്നത്. അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ അവന്‍ റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. അവന്‍റെ അവസ്ഥ വളരെ മോശമായിരുന്നു. പത്തുമിനിറ്റായി നിലവിളിക്കുകയാണെന്നും എനിക്ക് മനസിലായി.ആംബുലന്‍സും അവിടെയുണ്ടായിരുന്നു. പക്ഷേ ആരും അവനെ ആശുപത്രിയില്‍ എത്തിച്ചില്ല.,..'അമ്മ പറഞ്ഞു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മകന്‍ മരിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.
'റീൽസ് നിർമ്മിക്കാൻ വേണ്ടിയാണ് പത്താംക്ലാസുകാരന്‍ എസ്‍യുവിയുമെടുത്ത് റോഡിൽ സ്റ്റണ്ട് നടത്തുകയും അമിത വേഗതയില്‍ വാഹനം ഓടിച്ചതെന്നും അമ്മ പറയുന്നു. ചിലർ കരുതുന്നത് മാതാപിതാക്കൾ സമ്പന്നരായതിനാൽ റോഡിൽ എന്തും ചെയ്യാൻ കഴിയുമെന്നാണ്, ഇതൊരു ക്രിമിനൽ മാനസികാവസ്ഥയാണ്. ഇത് വെറുമൊരു അപകടമല്ല. അവരുടെ തമാശ കാരണം എന്റെ മകൻ മരിച്ചു.'ഇന്ന മാക്കൻ പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ആ സമയത്ത് വാഹനമോടിച്ചിരുന്ന കൗമാരക്കാരൻ ലൈസൻസ് ഇല്ലാതെയാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി.അപകടത്തില്‍ മറ്റൊരു കാറിലെ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്കൂൾ ബോർഡ് പരീക്ഷ എഴുതാൻ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മരിച്ച യുവാവിന്‍റെ അമ്മ പറഞ്ഞു. മകന്റെ അന്ത്യകർമങ്ങളുടെ തിരക്കിലായിരുന്നുവെന്നു പ്രതിയുടെ മോചനത്തെക്കുറിച്ച് പിന്നീടാണ് അറിഞ്ഞതെന്ന് അവർ പറഞ്ഞു.
അതേസമയം, കടുത്ത രക്തസ്രാവം മൂലമാണ് സാഹിൽ ധനേശ്ര മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. തലയോട്ടിക്ക് താഴെ രക്തം കട്ടപിടിച്ചതായും തലയുടെ ഇടതുവശത്ത് തലയോട്ടിക്ക് ഒടിവുണ്ടായതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആന്തരിക ക്ഷതം ഗുരുതരമായിരുന്നുവെന്നും ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ചതായും തലച്ചോറില്‍ വീക്കം സംഭവിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തലയിലും നെഞ്ചിലും ഒന്നിലധികം മാരകമായ പരിക്കുകൾ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Adjust Story Font
16
