പരിഹസിച്ചു ചിരിച്ചു; മുംബൈയിൽ യുവാവ് കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു
പ്രതി ഫിറോസ് മൻസൂരി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മുംബൈ: മുംബൈയിൽ തന്നെ നോക്കി പരിഹസിച്ചു ചിരിച്ചുവെന്നാരോപിച്ച് കടയുടമയെ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. മുംബൈയിലെ തിരക്കേറിയ വിപണിയിൽ വെച്ചുണ്ടായ നിസാരമായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. കടയുടമയെ അഞ്ചു തവണ കുത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഫിറോസ് മൻസൂരി എന്നയാളാണ് പിടിയിലായത്.
കടയുടെ മുന്നിലൂടെ നടന്നുപോകുമ്പോൾ കടയുടമ തന്നെ നോക്കി ചിരിച്ചതാണ് പ്രതിയെ ചൊടിപ്പിച്ചത്. കടയുടമ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് ചിരിച്ചതെങ്കിലും, അത് തന്നെ പരിഹസിക്കാനാണെന്ന് പ്രതി തെറ്റിദ്ധരിക്കുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നാലെ പ്രതി ആയുധമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
കൈയിലും വയറിലുമായി അഞ്ചോളം കുത്തേറ്റ കടയുടമയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. വധശ്രമത്തിന് കേസെടുത്ത പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
Adjust Story Font
16

