Quantcast

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് അഴിപ്പിച്ചു; ഹിന്ദു യുവാവിനെക്കൊണ്ട് സിന്ദൂരം ചാർത്തിപ്പിച്ച് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ

അക്രമികൾ ''ജയ് ബജ്‌റംഗ്ബലി'' വിളികളോടെയാണ് യുവതിയുടെ നിഖാബ് ബലമായി അഴിച്ചുമാറ്റിയത്

MediaOne Logo
ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് അഴിപ്പിച്ചു; ഹിന്ദു യുവാവിനെക്കൊണ്ട് സിന്ദൂരം ചാർത്തിപ്പിച്ച് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
X

പട്‌ന: ബിഹാറിലെ നവാദ ജില്ലയിൽ ഹിന്ദു യുവാവിനൊപ്പം കണ്ട മുസ്‌ലിം യുവതിയെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അപമാനിച്ചതായി പരാതി. യുവതിയുടെ നിഖാബ് ബലമായി അഴിച്ചുമാറ്റിയ അക്രമിസംഘം, കൂടെയുണ്ടായിരുന്ന സുഹൃത്തിനെക്കൊണ്ട് യുവതിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തങ്ങളെ ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും യുവതി അക്രമികളോട് കൈകൂപ്പി അപേക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ അക്രമിസംഘം ബം പ്രയോഗിച്ച് നിഖാബ് അഴിപ്പിക്കുകയായിരുന്നു. ''വീഡിയോ എന്തായാലും എടുക്കും, ഞങ്ങൾക്ക് തെളിവ് വേണം'' എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ ''ജയ് ബജ്‌റംഗ്ബലി'' വിളികളോടെ യുവതിയുടെ ബുർഖയും നിഖാബും ബലമായി അഴിച്ചുമാറ്റിയത്.

യുവതിക്കൊപ്പമുണ്ടായിരുന്ന ഹിന്ദു സുഹൃത്തും ഇവരോട് അപേക്ഷിച്ചെങ്കിലും അക്രമികൾ വഴങ്ങിയില്ല. ''എടാ, നീ ആദ്യം ഇവളുടെ നെറ്റിയിൽ സിന്ദൂരം തൊട്, മുസ്‌ലിം ആചാരപ്രകാരമുള്ള കല്യാണമൊക്കെ പിന്നെ നോക്കാം'' എന്നായിരുന്നു അക്രമികളിൽ ഒരാളുടെ ഭീഷണി. സിന്ദൂരം ചാർത്തിച്ച ശേഷവും അക്രമിസംഘം ഇവരെ പിന്തുടരുകയും വീഡിയോ ചിത്രീകരിക്കുന്നത് തുടരുകയും ചെയ്തു.

സംഭവം വിവാദമായതോടെ നവാദ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇരയായ യുവതിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story