'ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നു': അമിത് ഷാ
സൈന്യത്തിൽ അഭിമാനമെന്നും ഷാ

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകിയ സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിൽ അഭിമാനമുണ്ടെന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയ്ക്കും ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്സിൽ പ്രതികിച്ചു. തിരിച്ചടിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും എക്സിൽ പോസ്റ്റ് ചെയ്തു. ആക്രമണം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയെട്ടെയെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
തിരിച്ചടിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. വിമാന സർവീസുകൾ മുടങ്ങുമെന്ന് കമ്പനികൾ അറിയിച്ചു. 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ സുരക്ഷാസമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
Adjust Story Font
16

