'ഫാസിസത്തിന്റെ മുഖം, വംശഹത്യാ ആഹ്വാനം'; മുസ്‌ലിംകൾക്കെതിരായ പോയിന്റ് ബ്ലാങ്ക് വെടിവെപ്പിൽ ഹിമന്തയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസും തൃണമൂലും
ഹിമന്തയ്ക്കെതിരെ കോടതി ശക്തമായ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

- Updated:
2026-02-08 10:55:24.0

ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന വീഡിയോ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം. ഹിമന്തയുടേത് ഫാസിസത്തിന്റെ മുഖമാണെന്നും കൂട്ട ആക്രമണത്തിനും വംശഹത്യക്കുള്ള ആഹ്വാനവുമാണെന്നും കോൺഗ്രസ് വിമർശിച്ചു. സംഭവത്തിൽ ഹിമന്തയ്ക്കെതിരെ കോടതി ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വീഡിയോ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നും കേവലം ട്രോൾ ഉള്ളടക്കമായി തള്ളിക്കളയാനാവില്ലെന്നും കോൺഗ്രസ് എക്സിൽ കുറിച്ചു. പതിറ്റാണ്ടുകളായി ഈ വിദ്വേഷം നിലനിർത്തുകയും കഴിഞ്ഞ 11 വർഷമായി അതിനെ സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയും ചെയ്ത ഫാസിസ്റ്റ് ഭരണകൂടത്തിന്റെ യഥാർഥ മുഖം പ്രതിഫലിപ്പിക്കുന്നതാണിത്. സമൂഹത്തിൽ വിദ്വേഷവും വിഷവും പടർത്തുന്ന ഈ പ്രവൃത്തിക്കെതിരെ കർശന നടപടിയുണ്ടാകണം- കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കുമെന്നോ അപലപിക്കുമെന്നോ കരുതരുത്. അതിനാൽ കോടതി ഇടപെടണം. സമൂഹത്തിൽ ശത്രുത പരത്തുകയും സമാധാനത്തിന് ഭീഷണിയുയർത്തുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഹിമന്തയുടെ പ്രവൃത്തിയിൽ ജുഡീഷ്യറി ശക്തമായ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മുസ്‌ലിംകളുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ബിജെപി വിദ്വേഷത്തെ സാധാരണവത്കരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. റിക്ഷാ ചാർജ് കുറച്ചുകൊടുത്ത് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചതും ഇതേ നേതാവാണ്. ഇപ്പോഴത്തെ ഈ പ്രവൃത്തി വളരെ ക്രൂരവും മോശവുമാണ്. ബിജെപി രക്തം തേടി അലറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ അവർ അധികാരികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
'ഒരു ഭരണകക്ഷി മുഖ്യമന്ത്രി ക്യാമറയ്ക്ക് മുന്നിൽ പ്രതീകാത്മക വംശഹത്യ നടത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എവിടെയാണ്? വംശഹത്യാ സൂചനകൾ രാഷ്ട്രീയ സന്ദേശമായി നൽകുമ്പോൾ ദേശീയമനുഷ്യാവകാശ കമ്മീഷൻ എവിടെയാണ്? വിദ്വേഷ കുറ്റകൃത്യങ്ങൾ നിയമവിധേയമാക്കാൻ ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ആയുധമാക്കുമ്പോൾ പ്രതിഷേധം എവിടെ?'- തൃണമൂൽ ചോദിച്ചു. പൊതുജനങ്ങളുടെ മുന്നിൽ അക്രമം പരിശീലിക്കുകയും തടസമില്ലാതെ ഇത് എത്രത്തോളം മുന്നോട്ട് പോകുമെന്ന് പരീക്ഷിക്കുകയും ചെയ്യുന്ന ഭരണകക്ഷിയാണ് ബിജെപിയെന്നും തൃണമൂൽ കൂട്ടിച്ചേർത്തു.
അസം ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് മുസ്‌ലിംകളെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുന്ന ഹിമന്തയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. 'പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ. ബംഗാളി മുസ്‌ലിംകൾക്കെതിരെ ഹിമന്തയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് വീഡിയോ. തോക്ക് പിടിച്ചുനിൽക്കുന്ന മുഖ്യമന്ത്രി എഐ വഴി നിർമിച്ച മുസ്‌ലിംകളുടെ ഫോട്ടോയ്ക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
'വിദേശി മുക്ത അസം', 'ഒരു ദയയും കാണിക്കില്ല', 'എന്തുകൊണ്ടാണ് നിങ്ങൾ പാകിസ്താനിൽ പോകാത്തത്?', 'ബംഗ്ലാദേശികൾക്ക് മാപ്പില്ല' തുടങ്ങിയ വരികളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാളി മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ നേരത്തെയും ഹിമന്ത ബിശ്വ ശർമക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു.
താന്‍ അസമില്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം മിയ മുസ്‌ലിംകളെ ഉപദ്രവിക്കുന്നത് തുടരുമെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത്. അവര്‍ക്ക് കടുത്ത സമയം വരാനിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മിയ സമുദായത്തെ കഷ്ടപ്പെടുത്തുക എന്നതാണ് തന്റെയും ബിജെപിയുടേയും കർത്തവ്യമെന്നും ഹിമന്ത പറഞ്ഞിരുന്നു.
'മിയ മുസ്‌ലിംകള്‍ക്ക് അസമില്‍ സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അവര്‍ ഇനിയും കഷ്ടകാലം സഹിക്കേണ്ടിവരും. ഞാന്‍ എത്രകാലം മുഖ്യമന്ത്രിയായി ഇരിക്കുന്നുവോ അത്രയും കാലം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രയാസം നേരിടും. കുഴപ്പങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രമേ അവര്‍ ഒഴിഞ്ഞുപോകൂ'- എന്നും ഹിമന്ത അഭിപ്രായപ്പെട്ടു.
മിയ വിഭാഗത്തിലുള്ളവരെ കഷ്ടപ്പെടുത്താൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബംഗാളി മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കണം എന്നും 'മിയ മുസ്‌ലിമിന്റെ' ഓട്ടോ വിളിച്ചാൽ വാടക അഞ്ച് രൂപയാണെങ്കിൽ നാല് രൂപ മാത്രം നൽകിയാൽ മതിയെന്നും ഹിമന്ത ആഹ്വാനം ചെയ്തിരുന്നു. മിയ മുസ്‌ലിംകള്‍ (ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍) അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നും അവരെ അസമില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കില്ലെന്നുമാണ് ഹിമന്തയുടെ നിലപാട്.
മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ തത്വങ്ങൾക്കും സംസ്ഥാനത്തെ ന്യൂനപക്ഷ അവകാശങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ പൊലീസിൽ പരാതി നൽകിയിരുന്നു. അസം മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾക്കെതിരെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
Adjust Story Font
16

