പഹൽഗാം ഭീകരാക്രമണം: പാകിസ്താനെതിരെ നയതന്ത്ര യുദ്ധത്തിന് തയ്യാറെടുത്ത് ഇന്ത്യ
സുരക്ഷാ വീഴ്ച സർവകക്ഷി യോഗത്തിൽ തുറന്നു സമ്മതിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചത് പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകൾ നീക്കംചെയ്യാനും കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു.
പാകിസ്താനുമായി നയതന്ത്ര യുദ്ധത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ ബദൽ നടപടികളുമായി പ്രതിരോധിക്കുകയാണ് പാകിസ്താൻ. ഇന്ത്യയിലേക്കുള്ള വ്യോമപാതകൾ ഉടൻ അടക്കാനും ഷിംല കരാർ മരവിപ്പിക്കാനുമാണ് പാകിസ്താന്റെ തീരുമാനം. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സുരക്ഷ പിൻവലിച്ച നടപടിക്ക് പിന്നാലെയാണ് പാകിസ്താൻ നീക്കങ്ങൾ ആരംഭിച്ചത്.
സിന്ധു നദിജല കരാർ മരവിപ്പിച്ച വിവരം കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്തിലൂടെ അറിയിപ്പ് നൽകി. ഇതോടെ 65 വർഷമായി നിലനിന്നിരുന്ന ജലവിതരണ സംവിധാനമാണ് ഇന്ത്യ നിർത്തലാക്കുന്നത്. അമർനാഥ് യാത്രയോട് അനുബന്ധിച്ച് ജൂൺ മാസത്തിൽ തുറക്കേണ്ട ബൈസരൻവാലി ഏപ്രിൽ തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ല എന്ന് കേന്ദ്രം സർവകക്ഷി യോഗത്തിൽ സമ്മതിച്ചു. പഹൽഗാം ആക്രമണമായി ബന്ധപ്പെട്ട സ്ഥിതി കേന്ദ്രമന്ത്രിമാർ രാഷ്ട്രപതിയെ അറിയിച്ചുണ്ട്. പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം നിർദ്ദേശവും നൽകികഴിഞ്ഞു. ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനന്തനാകിൽ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദർശിക്കും.
Adjust Story Font
16

