ഊർജ പ്രതിസന്ധി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഊർജ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചത്

- Published:
22 March 2026 9:45 PM IST

ന്യൂഡൽഹി: ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്താക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഊർജ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പെട്രോളിയം, ക്രൂഡ് ഓയിൽ, വാതകം, ഊർജം, വളം തുടങ്ങിയവയുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കാനുള്ള നടപടികൾ ചർച്ചയായി.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷമായത്. വ്യാവസായിക ഡീസലിന്റെ വിലയിൽ 25 ശതമാനം വർധന രേഖപ്പെടുത്തി. ലിറ്ററിന് 87.67 രൂപയായിരുന്ന വില 109.59 രൂപയായി ഉയർന്നു. ഈ സാഹചര്യത്തിൽ ഊർജ സുരക്ഷ സംരക്ഷിക്കുന്നതിനായി സജീവമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന വാണിജ്യ എൽപിജിയുടെ അളവ് സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാനാണ് തീരുമാനം. നിലവിലെ പ്രതിസന്ധിയിലും രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
Adjust Story Font
16
